ഗോൾഡൻ ഗ്ലോബിൽ 2 നോമിനേഷനുകള്‍ നേടി ആർ.ആർ.ആർ

മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്

Update: 2022-12-13 06:10 GMT
Advertising

ഗോൾഡൻ ഗ്ലോബ് നോമിനേഷനിൽ രാജമൗലിയുടെ ആർ.ആർ.ആർ. ജനുവരിയിൽ നടക്കുന്ന ഗോൾഡൻ ഗ്ലോബ് അവാർഡിന് രണ്ട് വിഭാഗങ്ങളിലായാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച് വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.

ഗംഗുബായ് , കാന്താര, ചെല്ലോ ഷോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എൻട്രികളിൽ നിന്നും ആർ.ആർ.ആർ മാത്രമാണ് ആദ്യ അഞ്ച് നോമിനേഷനുകളിൽ ഇടം നേടിയത്. 2023 ജനുവരി 10 ന് ലോസ് ഏഞ്ചൽസിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. ചിത്രം നോമിഷേനിൽ ഇടം നേടിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലുടെ സന്തോഷം അറിയിച്ച് ആലിയഭട്ട് രംഗത്തു വന്നിരുന്നു. നിരവധി ആളുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമയേയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍(രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News