'പ്രിയാ... ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്'; മാമുക്കോയയുമായുള്ള വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

'എം.ഐ.ടി മൂസയിൽ മലബാർ സ്ലാങിലൊക്കെ അഭിനയിക്കുമ്പോൾ റോൾ മോഡൽ മാമുക്കയായിരുന്നു'

Update: 2023-04-26 15:56 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. കോഴിക്കോടുള്ള കലാകാരി എന്ന നിലയിൽ കോഴിക്കോടിന് ഭയങ്കര നഷ്ടാണെന്ന് സുരഭി മാധ്യമങ്ങളോട് പറഞ്ഞു.

' ഞാന്‍ എം.ഐ.ടി മൂസയിൽ മലബാർ സ്ലാങിലൊക്കെ അഭിനയിക്കുമ്പോൾ റോൾ മോഡൽ മാമുക്കയായിരുന്നു. അതുമായിട്ട് ബന്ധപ്പെട്ട് ഒരുപാട് സ്റ്റേജ് ഷോകളിൽ അദ്ദേഹത്തിൻറെ കൂടെ പങ്കെടുക്കാനുമൊക്കെയുള്ള ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്. ഈ അടുത്ത് പ്രിയദർശൻ സാറ് സംവിധാനം ചെയ്ത എം.ടി വാസുദേവൻ സാറിൻറെ സ്‌ക്രിപ്റ്റിലുള്ള  'ഓളവും തീരവും' സിനിമയിൽ എനിക്കും ഇക്കായ്ക്കും പ്രധാനപ്പെട്ട വേഷമായിരുന്നു. അതാണ് അദ്ദേഹത്തെക്കുറിച്ചുള്ള അവസാന ഓർമ. അതിന്റെ ഡബ്ബിങ്ങിന് വേണ്ടി പോയപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിന് ചെറിയൊരു അടവുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ കുറേ നേരം വർത്താനം പറഞ്ഞു. സാറ് വന്നപ്പോഴത്തേക്കും അദ്ദേഹത്തിന്റെ ശബ്ദം പോയി. അപ്പൊ പറഞ്ഞു ദാ ഈ പഹച്ചിയാണ് എന്റെ ശബ്ദം പോകാനുള്ള കാരണം. ഓള് ഇവിടെ വന്നിട്ടെന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ പഠിക്കാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു... 

 എപ്പോഴും തഗ്ഗാണ്. എന്ത് നമ്മൾ പറഞ്ഞാലും അതിനൊക്കെ കൗണ്ടർ തിരിച്ച് പറയും... അവിടെ കിടക്കുമ്പോഴും എണീറ്റ് വന്ന് എന്തെങ്കിലും പറയും... ചിരിക്കുമോ എന്നൊക്കെയുള്ള ഒരു തോന്നലാണ് മനസ്സിലേക്ക് വരുന്നത്.  കാരണം അത്രയും ലൈവായിട്ടുള്ള ഒരാളെ ഇങ്ങനെ കാണുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഇത് കോഴിക്കോടിന്റെ മാത്രമല്ല നമ്മുടെ മലയാള സിനിമയുടെ മൊത്തം നഷ്ടമാണ്. കഴിഞ്ഞ ഇതേ ദിവസമാണ് ഇന്നസെന്റ് സാറ് പോയത്. ഓരോരോ ആളുകൾ ഇങ്ങനെ കൊഴിഞ്ഞു പോകുമ്പം വളരെ വിഷമം ഉണ്ട്. അത്രയേറെ ചിരിപ്പിച്ചുകൊണ്ടാണ് ഇവരൊക്കെ പോയത്..വല്ലാത്ത അവസ്ഥയിലൂടെയാണ് നമ്മളൊക്കെ കടന്നുപോകുന്നത്.' സുരഭി പറഞ്ഞു.

അതേസമയം, മാമുക്കോയയോടൊത്തുള്ള വീഡിയോയും സുരഭി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു..

"മാണ്ട" ആ സീനിലെ ടൈമിങ്ങും നിഷ്കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സാർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും , അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു, "പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ " കോഴിക്കോട്ൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറയുഞ്ഞു കളിയാക്കി ,

ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാൽ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ . അവിടെയിരുന്ന് ഞങ്ങൾ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങൾ..,.. കോഴിക്കോടിന്റെ, ഹാസ്യ സുൽത്താന് സ്നേഹത്തോടെ വിട ... എന്നായിരുന്നു സുരഭി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News