''താഴെ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ പോരാ, സത്യമാകണം''; 'കേരള സ്റ്റോറി'ക്കെതിരെ കമൽഹാസൻ

'കള്ളങ്ങൾ ആധാരമായി സൃഷ്ടിക്കുകയും രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന പ്രൊപഗണ്ട ചിത്രങ്ങളെ ശക്തമായി എതിർക്കുന്നു.'

Update: 2023-05-28 13:54 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി'ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ കമൽഹാസൻ. 'ട്രൂ സ്റ്റോറി' എന്ന് ടാഗ്‌ലൈനായി ചേർത്തതുകൊണ്ടായില്ലെന്നും ഉള്ളടക്കം യാഥാർത്ഥ്യമാകണമെന്നും അദ്ദേഹം വിമർശിച്ചു. കള്ളങ്ങൾ ആധാരമായി സൃഷ്ടിക്കുകയും രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്ന പ്രൊപഗണ്ട ചിത്രങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാനായി അബൂദബിയിലെത്തിയ കമൽഹാസൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 'ഞാൻ പ്രൊപഗണ്ട ചിത്രങ്ങൾക്കെതിരാണ്. താഴെ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയതുകൊണ്ടായില്ല. അത് ശരിക്കും സത്യമാകണം. ഇത് യഥാർത്ഥ കഥയുമല്ല.'-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മേയ് അഞ്ചിനാണ് സുദിപ്‌തോ സെൻ സംവിധാനം ചെയ്ത 'കേരള സ്റ്റോറി' തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദാ ശർമ പ്രധാന റോളിലെത്തുന്ന ചിത്രത്തിൽ യോഗിത ബിഹാനിയും സോണിയ ബാലാനിയും സിദ്ദി ഇദ്‌നാനിയും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. കേരളത്തിൽനിന്ന് ഐ.എസിലേക്കുള്ള റിക്രൂട്ട്‌മെന്റ് എന്ന പേരിൽ വ്യാജകഥകൾ സൃഷ്ടിച്ച ചിത്രത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ചിത്രം ബംഗാളിൽ നിരോധിച്ചിരുന്നു. നിരോധനം പിന്നീട് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പ്രേക്ഷകരില്ലാത്തതു കാരണം തമിഴ്‌നാടിൽ ചിത്രം പ്രദർശിപ്പിക്കുന്നത് നിർത്താൻ തിയറ്ററുടമകൾ തീരുമാനിക്കുകയും ചെയ്തിരുന്നു.

Summary: I'm against propaganda films, says Kamal Haasan on 'The Kerala Story' controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News