'അസുഖമാണെന്ന് കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല, ഈ മനുഷ്യൻ അത്രയേറെ ചേർത്താണ് പിടിച്ചിരുന്നത്'; കുറിപ്പുമായി മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി കെ വാര്യര്‍

''വിളിക്കണമെന്നു തോന്നിയാൽ മെസേജിട്ടാൽമതി. തിരിച്ചു വിളിക്കാം. പിന്നീടും സംസാരം മെസേജിലൂടെയായി. ചിലപ്പോൾ ഒരു ഹൃദയം മാത്രം തിരിച്ചയക്കും''

Update: 2025-08-20 07:08 GMT
Editor : rishad | By : Web Desk
മമ്മൂട്ടി- ഉണ്ണി കെ വാര്യര്‍

തിരുവനന്തപുരം: മമ്മൂട്ടിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി കെ വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ വിവരം തിരക്കി മെസേജ് അയച്ചപ്പോള്‍ മമ്മൂട്ടി തിരിച്ചുവിളിച്ചതും  ഒരു നോമ്പ് കാലത്ത് അഭിമുഖത്തിനായി മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയപ്പോഴുമുള്ള അനുഭവങ്ങളുമാണ് കുറിപ്പിലുള്ളത്. അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ലെന്നും ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നതെന്നും മലയാള മനോരമയുടെ ലേഖകനായ ഉണ്ണി കെ വാര്യര്‍ എഴുതുന്നു. 

Advertising
Advertising

'ഈ മോശം കാലത്തു ആരോടും ഒന്നും മിണ്ടാതെ പ്രാർഥനയുമായി മാത്രം നിന്ന രണ്ടു പേരുണ്ട്. രണ്ടു പേരും നിരന്തരം ഞാനുമായി സംസാരിച്ചിരുന്നവർ. ജോർജ്ജും ആന്റോ ജോസഫും. ജോർജ്ജും മമ്മൂട്ടിയും ഒരേ ഗർഭ പാത്രത്തിൽ ജനിച്ചില്ല എന്നേയുള്ളൂ'-ഉണ്ണി കെ വാര്യര്‍ എഴുതുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചേട്ടന് 

എന്തുകൊണ്ടാണ് ഇപ്പോൾ ഇതെഴുതുന്നത് എന്നറിയില്ല. സന്തോഷം കൊണ്ടുതന്നെയാകണം.

എല്ലാവരും ഇക്ക എന്നു വിളിക്കുമ്പോഴും പണ്ടു മുതലേ മമ്മൂക്കയെ ചേട്ടൻ എന്നാണു വിളിച്ചിട്ടുള്ളത്. എങ്ങനെ അതായി എന്നറിയില്ല. സുഖമില്ലാതിരുന്ന സമയത്തു കൃത്യമായി മെസേജും മറുപടിയും ഉണ്ടായിരുന്നു. ഒരിക്കൽ മാത്രം ചോദിച്ചു എനിക്കു വിളിക്കാമോ എന്ന്. അടുത്ത നിമിഷം ഫോൺ ബെല്ലടിച്ചു.

എന്താടോ.

എനിക്കു പെട്ടെന്നു മറുപടി പറയാനായില്ല.

വിളിച്ചോട്ടേ എന്നു ചോദിക്കണോ .

വേണ്ട. പേടിച്ചിട്ടാണ്.

എനിക്കല്ലെ അസുഖം, താനെന്തിനു പേടിക്കുന്നു.

ആദ്യം ചോദിച്ചതു കുട്ടികളെക്കുറിച്ചാണ്. പിന്നെ ജോലിയേക്കുറിച്ച്. കുടുംബത്തേക്കുറിച്ച്, അങ്ങനെ പലതും.

വിളിക്കണമെന്നു തോന്നിയാൽ മെസേജിട്ടാൽമതി. തിരിച്ചു വിളിക്കാം. പിന്നീടും സംസാരം മെസേജിലൂടെയായി. ചിലപ്പോൾ ഒരു ഹൃദയം മാത്രം തിരിച്ചയക്കും.

ഒരിക്കൽ നോമ്പുകാലത്തു കോളം എഴുതുന്നതിന്റെ ഭാഗമായി ചെന്നൈയിലെ വീട്ടിലെത്തി. ഉച്ചയ്ക്കു 12 മണിക്കാണ് എത്താൻ പറഞ്ഞിരുന്നത്. വീട്ടിലെ എല്ലാവരും വൈകുന്നേരമേ എത്തൂ. ഞാൻ വൈകി. ഉമ്മറത്തുതന്നെ കാത്തിരിപ്പുണ്ടായിരുന്നു. ചില കുറിപ്പുകൾ നോക്കി വായിച്ചു തന്നു. ഞാൻ എഴുതിയെടുത്തു. മൂന്നു മണി കഴിഞ്ഞപ്പോൾ ആരുടെയോ ഫോൺ വന്നു. രണ്ടു പേർക്കു നല്ല ഉറക്കവും വരുന്നുണ്ടായിരുന്നു. ചേട്ടൻ അകത്തേക്കു പോയി. അവിടെ കിടന്ന് ഉറങ്ങിപ്പോയി. പുറത്തിരുന്നു ഞാനും. അഞ്ചരയായപ്പോഴാണു ഉണർന്നത്. എനിക്കു നോമ്പില്ല, ചേട്ടനു നോമ്പുണ്ട്. രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിച്ചിരുന്നില്ല.

അവരെല്ലാവരും ഇപ്പൊ വരും. നോമ്പു തുറന്നിട്ടു പോകാം. പിന്നേയും സംസാരിച്ചിരുന്നു. വൈകാതെ അവരു വന്നു. നോമ്പു തുറന്ന ശേഷം ഭക്ഷണം കഴിച്ചു. അന്നാണ് ആദ്യമായി സുറുമിയുടെ പെയ്ന്റിംങ്ങുകൾ കാണുന്നത്. പിന്നീടു സുറുമിയേക്കുറിച്ചെഴുതി. അവരെക്കുറിച്ചു വരുന്ന ആദ്യ കുറിപ്പായിരുന്നു അത്.

ഇറങ്ങാൻ നേരത്തു ചേച്ചി വന്നു വീട്ടിലെ കാര്യം ചോദിച്ചു. പതിവിനു വിപരീതമായി ചേട്ടൻ കൂടെ വന്നു. ഗെയ്റ്റു തുറന്നു തരുമ്പോൾ ചോദിച്ചു,

താൻ ഉച്ചയ്ക്കു ഒന്നും കഴിച്ചില്ല അല്ലേ.

മിണ്ടിയില്ല.

എനിക്കു നോമ്പാണ്. നിങ്ങൾക്കല്ലല്ലോ. ഞാനത് ഓർത്തില്ല. ഉറങ്ങിപ്പോയി. ഇനിയിപ്പൊ പൊറുത്തു കള. എനിക്കൊരു തെറ്റു പറ്റി.

അപ്പോഴും തോളിൽ കൈ വച്ചിട്ടുണ്ടായിരുന്നു.

എനിക്കു ശബ്ദം തൊണ്ടയിൽ വിങ്ങുന്നതുപോലെ തോന്നി.

ടാക്സിക്കു വേണ്ടി പുറത്തേക്കു നടക്കുമ്പോൾ തിരിഞ്ഞു നോക്കി. മരത്തണലിൽ ചിതറി വീണ വാകപ്പൂക്കൾ നടുവിൽ അയാൾ കൈ ഉയർത്തി വീണ്ടും യാത്ര പറഞ്ഞു. അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല. ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത്.

ഈ മോശം കാലത്തു ആരോടും ഒന്നും മിണ്ടാതെ പ്രാർഥനിയുമായി മാത്രം നിന്ന രണ്ടു പേരുണ്ട്. രണ്ടു പേരും നിരന്തരം ഞാനുമായി സംസാരിച്ചിരുന്നവർ. ജോർജ്ജും ആന്റോ ജോസഫും. അവർ പ്രാർഥനയുടെ ലോകത്തു മാത്രമായിരുന്നു. മുൻപൊരിക്കൽ ഗൽഫിലെ ഒരാൾ നിരന്തരം വിളിച്ച് ആന്റോയോട് ഒരു കാര്യം പറയാൻ പറഞ്ഞു. ഒഴിവാക്കാനാകാതെ വന്നപ്പോൾ പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം ആന്റോ വിളിച്ചു,

അയാൾ ചോദിച്ചതു മമ്മൂക്കയുടെ ഡേറ്റ് വാങ്ങി മറിച്ചു വിൽക്കാമോ എന്നാണ്. വലിയ ഓഫറാണ്. അതു ചെയ്തു ജീവിക്കുന്നതിലും നല്ലതു ജീവിതം അവസാനിപ്പിക്കുന്നതല്ലേ.

നല്ല കഷ്ടകാലത്താണ് ആന്റോ ഇതു പറഞ്ഞത്.

ജോർജ്ജും മമ്മൂട്ടിയും ഒരേ ഗർഭ പാത്രത്തിൽ ജനിച്ചില്ല എന്നേയുള്ളു. അതു ദൈവ നിശ്ചയമെന്നു മാത്രം. നല്ല കാലത്തും അത്ര നല്ലതല്ലാത്ത കാലത്തും ഇങ്ങനെ കൂടെ നിൽക്കുന്നവരുണ്ടാകുക എന്നതിലും വലിയ ഭാഗ്യമെന്തുണ്ട്. ചേട്ടൻ പലതുകൊണ്ടും അനുഗ്രഹീതനാണ്. കണ്ടിട്ടുപോലുമില്ലാത്ത എത്രയോ പേരുടെ പ്രാർഥനയുടെ പ്രസാദമാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News