"പ്രിയപ്പെട്ട വിജയ് ആരാധകരേ..ക്ഷമിക്കൂ" ഒരു ലൈക്കിൽ വെട്ടിലായി വിഘ്നേഷ് ശിവൻ

വിജയും ലോകേഷും തെറ്റിപ്പിരിഞ്ഞെന്ന പോസ്റ്റ് വിഘ്‌നേഷ് ലൈക്ക് ചെയ്തതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

Update: 2023-10-09 10:31 GMT
Advertising

വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് സമൂഹമാധ്യമങ്ങിൽ സിനിമാ പ്രേമികൾക്കിടയിലെ പ്രധാന ചർച്ച. ഇതിനിടയിലാണ് വിജയും സംവിധായകന്‍ ലോകേഷ് കനകരാജും തമ്മില്‍ ശത്രുതയിലാണെന്ന അഭ്യൂഹങ്ങൾ ചിലയിടങ്ങളിൽ നിന്ന് വരുന്നത്. ലിയോയിലെ 'നാ റെഡി' എന്ന ഗാനത്തിനു ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടെന്നും അതിനു ശേഷമുള്ള പ്രമോഷനുകളിലൊന്നും ലോകേഷ് വിജയ് എന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാൽ, ഇതേതുടർന്ന് വെട്ടിലായിരിക്കുന്നത് സംവിധായകൻ വിഘ്നേഷ് ശിവനാണ്.  

വിജയും ലോകേഷും തെറ്റിപ്പിരിഞ്ഞെന്ന പോസ്റ്റ് വിഘ്‌നേഷ് ലൈക്ക് ചെയ്തതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്‌നേഷ് തന്നെ രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ് വായിച്ചു നോക്കാതെയാണ് ലൈക്കടിച്ചതെന്നാണ് വിഘ്നേഷിന്റെ വിശദീകരണം. 

"പ്രിയപ്പെട്ട വിജയ് ആരാധകരെ, ലോകി ആരാധകരെ... നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത് കാണാതെ ലോകിയുടെ അഭിമുഖം മാത്രം കണ്ടാണ് ഞാന്‍ അത് ലൈക്ക് ചെയ്തത്. കാരണം ഞാന്‍ ലോകിയുടെ സിനിമകളുടേയും അഭിമുഖങ്ങളുടേയും വലിയ ആരാധകനാണ്. ദളപതി വിജയ് സാറിന്റെ ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്" വിഘ്നേഷ് പറയുന്നു.  

നയന്‍ താരയേയും തൃഷയേയും കുറിച്ചുള്ള ഒരു വിഡിയോയും വിഘ്നേഷ് ലൈക്ക് ചെയ്തിരുന്നു. ഇക്കാര്യത്തിലും വിഘ്നേഷ് വിശദീകരണം നൽകുന്നുണ്ട്. "ലോകി ബ്രോയുടെ ചിത്രം കണ്ടപോലെ തന്നെ നയന്റെ ഒരു വിഡിയോ ക്ലിപ്പും ഞാന്‍ കാണുകയുണ്ടായി. അതിമനോഹരമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള എന്റെ പ്രിയപ്പെട്ട രംഗം കണ്ടപ്പോള്‍ ഞാന്‍ അത് അപ്പോള്‍ തന്നെ ലൈക്ക് ചെയ്യുകയായിരുന്നു. എന്റെ തെറ്റാണ്. ഞാന്‍ അതിലെ വിഡിയോ കാണുകയോ ട്വീറ്റ് വായിക്കുകയോ ചെയ്തില്ല. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായുണ്ട്" വിഘ്നേഷ് കുറിച്ചു. തന്റെ ഭാഗത്ത് നിന്നുണ്ടായ ചെറിയ തെറ്റിന് ലോകമെമ്പാടുമുള്ള വിജയ് ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ വിഘ്നേഷ് ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങളുമായെത്തി സമയം പാഴാക്കാതെ ലിയോ എന്ന സിനിമയെ ആഘോഷിക്കൂ എന്നും കൂട്ടിച്ചേർത്തു.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News