"വിനായകന്‍ ഇന്‍റര്‍നാഷണലാണ്, ഒരു കള്ളിമുണ്ട് കഥാപാത്രം ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല"; അമല്‍ നീരദ്

'ഇയ്യോബിന്‍റെ പുസ്തക'ത്തിലെ വിനായകന്‍റെ ആ ഓട്ടം ഭയങ്കര ഇന്‍റര്‍നാഷണല്‍ ആണ്

Update: 2022-03-28 16:02 GMT
Editor : ijas
Advertising

വിനായകന്‍ ഇന്‍റര്‍നാഷണല്‍ സ്കില്ലും ആറ്റിറ്റ്യൂഡുമുള്ള താരമാണെന്നും അദ്ദേഹത്തെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും സംവിധായകന്‍ അമല്‍ നീരദ്. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്‍റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്നും അമല്‍ പറഞ്ഞു. 'സാഗര്‍ ഏലിയാസ് ജാക്കി'എന്ന സിനിമയില്‍ വിനായകന്‍റെ കഥാപാത്രത്തിന്‍റെ പേര് തന്നെ സ്റ്റൈല്‍ എന്നാണ്. ആ സ്കില്ലും ആറ്റിറ്റ്യൂഡും ഇന്‍റര്‍നാഷണല്‍ ആണ്, അത് വിനായകന്‍ സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതുമാണ്- അമല്‍ നീരദ് പറഞ്ഞു.

സിനിമാക്കാര്‍ തന്നെ കള്ളിമുണ്ടിന്‍റെ അപ്പുറത്തേക്ക് കണ്ടിട്ടില്ലെന്നും കമ്മട്ടിപ്പാടത്തോടെ ആ റോള് വെറുത്തതായും വിനായകന്‍ അടുത്തിടെ തുറന്നടിച്ചിരുന്നു. മാധ്യമം ആഴ്ച്ചപതിപ്പില്‍ രുപേഷ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് അമല്‍ നീരദ് വിനായകന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കുന്നത്.

അമല്‍ നീരദിന്‍റെ വാക്കുകള്‍:

വിനായകനെ ഞാന്‍ പടങ്ങളില്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കുറേ സ്റ്റില്‍സ് എടുത്തിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കള്‍ട്ടിവേറ്റ് ചെയ്തതാണ്. വിനായകന്‍ നല്ല ഡാന്‍സര്‍ ആണ്. ആദ്യകാല കണ്ടംപററി ഡാന്‍സേഴ്സില്‍ കൊച്ചിയില്‍ അറിയാവുന്ന ആളായിരുന്നു വിനായകന്‍. എനിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലത്തും ഞാന്‍ ഡാന്‍സേഴ്സിന്‍റെ ഫാന്‍ ആണ്. കുറെ പേരെ കൊണ്ടു വന്നു നിരത്തില്‍ നിര്‍ത്തിയിട്ട് വെറുതെ കാമറ അവരുടെ മുന്നില്‍ കൂടെ പാന്‍ ചെയ്തു കഴിഞ്ഞാല്‍ ചില ആള്‍ക്കാരും കാമറയും തമ്മിലുള്ളതു കാന്തം പോലുള്ള കണക്ട് ആണ്. അത്തരം ഒരു ആളാണ് വിനായകന്‍. വിനായകന്‍ എന്‍റെ ആദ്യ ഹിന്ദി പടത്തില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരുപാടു പേരെ ഇങ്ങനെ നിരത്തി നിര്‍ത്തിയിട്ടു ചില സാധനങ്ങളുടെ റിയാക്ഷന്‍സ് ഒക്കെ ഇങ്ങനെ എടുക്കും. പലര്‍ക്കും എപ്പോഴാണ് കാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാന്‍ പറ്റില്ല. പക്ഷേ വിനായകന് കാമറ തന്നെ 'തൊടുന്നത്' കൃത്യമായി അറിയാന്‍ പറ്റും.

'ഇയ്യോബിന്‍റെ പുസ്തക'ത്തില്‍ ഫഹദ് അവസാനം ജയസൂര്യയെ വെടിവെച്ചതിനു ശേഷം ആ വെള്ളത്തില്‍ നിന്ന് പോയ ഒരു ഷോട്ടുണ്ട്. അവിടെ നില്‍ക്കുന്നത് ഇഷ ഷര്വാനിയും വിനായകനുമാണ്. അവര്‍ ആ പിരിയേഡ് ക്ലോത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അത് ഒരു ഇന്‍റര്‍നാഷണല്‍ പടത്തിന്‍റെ ഇമേജ് ആയിട്ടാണ് തോന്നിയത്. ആ നില്‍പ്പ് കണ്ടാല്‍ വിനായകനെ നേരെ കൊണ്ട് പോയി വല്ല അവഞ്ചേഴ്സിലും കൊണ്ടുനിര്‍ത്തുകയാണ് വേണ്ടത്. ഫഹദും വിനായകനും അതേ സിനിമയില്‍ ഓടുന്ന ഒരു ഷോട്ടുണ്ട്. അവര്‍ തമ്മില്‍ വളരെയധികം പ്രായവ്യത്യാസമുണ്ട്. പക്ഷേ വിനായകന്‍റെ ആ ഓട്ടം ഭയങ്കര ഇന്‍റര്‍നാഷണല്‍ ആണ്. എനിക്ക് ഇന്ന് വരെ വിനായകനെ വെച്ച് ഒരു കള്ളിമുണ്ട് കഥാപാത്രം ആലോചിക്കാന്‍ കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്നല്ല പറഞ്ഞതിന്‍റെ അര്‍ഥം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വിനായകന്‍റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ല. 'സാഗര്‍ ഏലിയാസ് ജാക്കി'എന്ന സിനിമയില്‍ വിനായകന്‍റെ കഥാപാത്രത്തിന്‍റെ പേര് തന്നെ സ്റ്റൈല്‍ എന്നാണ്. ആ സ്കില്ലും ആറ്റിറ്റ്യൂഡും ഇന്‍റര്‍നാഷണല്‍ ആണ്, അത് വിനായകന്‍ സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതുമാണ്.

ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്‍റെ ടൈറ്റില്‍ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതില്‍ വിനായകന്‍ ഒരു ആറുമാസം വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വര്‍ക്ക് ചെയ്തെടുക്കുന്നത്. അത് ആ ട്രാക്ക് കേള്‍ക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും ആറ്റിറ്റ്യൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്. 

"Vinayakan is international"; Amal Neerad

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News