'ഞങ്ങൾ നിയമനടപടി സ്വീകരിക്കും'; 'ദി കേരള സ്‌റ്റോറി' നിരോധനത്തിൽ മമതയ്‌ക്കെതിരെ നിർമ്മാതാവ്

ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമതാ ബാനർജിയുടെ നിർദേശം

Update: 2023-05-08 14:46 GMT
Editor : afsal137 | By : Web Desk

വിപുൽ അമൃത്ലാൽ ഷാ, മമതാ ബാനർജി

Advertising

മുംബൈ: വിവാദ ചലച്ചിത്രം 'ദി കേരള സ്റ്റോറി' പശ്ചിമ ബംഗളിൽ നിരോധിച്ച സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ. സിനിമ സംസ്ഥാനത്ത് നിരോധിച്ചെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്ന 'ദി കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബംഗാൾ സർക്കാർ സിനിമയ്ക്ക് നിരോധനമേർപ്പെടുത്തിയത്.

'അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ, ഞങ്ങൾ നിയമനടപടി സ്വീകരിക്കും, നിയമ വ്യവസ്ഥകൾ പ്രകാരം സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും.'- വിപുൽ അമൃത്ലാൽ ഷാ പറഞ്ഞു.

വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്നാണ് മമത ബാനർജി പറഞ്ഞത്. ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ''ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്, പിന്നെ അവർ ബംഗാൾ ഫയലുകൾക്കായി പ്ലാൻ ചെയ്യുന്നു''- മമത ബാനർജി പറഞ്ഞു. എന്തിനാണ് ബിജെപി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.

തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ തീയേറ്റർ ഉടമകൾ സിനിമയുടെ പ്രദർശനം നിർത്തിവെച്ചു. ലൗ ജിഹാദ് വിഷയം ഉന്നയിച്ച് സംസ്ഥാനത്തെ മതതീവ്രവാദ കേന്ദ്രമായി ഉയർത്തിക്കാട്ടുന്നുവെന്ന സംഘപരിവാർ പ്രചാരണം സിനിമാ പ്രവർത്തകർ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരളാ സ്റ്റോറിയുടെ ട്രെയിലർ ഒറ്റനോട്ടത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനും ലക്ഷ്യമിട്ട് ബോധപൂർവം നിർമ്മിച്ചതാണെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News