ദിലീപിനെതിരെയും വിജയ് ബാബുവിനെതിരെയും ഇവരെന്ത് നടപടിയാണ് എടുത്തത്? ചോദ്യവുമായി സംവിധായകൻ പ്രതാപ് ജോസഫ്

'സിനിമ കച്ചവടം എന്നത് പോലെ തന്നെ കല കൂടിയാണ്. അതിനകത്ത് കുറച്ച് കാറ്റും വെളിച്ചവും കടക്കേണ്ടതുണ്ട്'

Update: 2023-04-28 04:52 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരെ സിനിമാസംഘടകൾ കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്. ലഹരി ഉപയോഗവും എഡിറ്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെട്ട് സിനിമ ചിത്രീകരണം ഉൾപ്പെടെ തടസപ്പെടുത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നടന്മാർക്കെതിരെ സിനിമാസംഘടനകൾ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ നടന്മാരെ വിലക്കിയ സംഘടനകൾ നടനും നിർമാതാവുമായ ദിലീപിനും വിജയ് ബാബുവിനുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് സംവിധാനയകൻ പ്രതാപ് ജോസഫ്. മീഡിയവൺ 'സ്‌പെഷ്യൽ എഡിഷനിൽ'  സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിജയ് ബാബു എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസർ ഇവിടെ ഉണ്ടായിരുന്നു. ആ പ്രൊഡ്യൂസർക്കെതിരെ ഇവർ എന്തെങ്കിലും തീരുമാനം എടുക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടുണ്ടോ? ദിലീപ് ഒരു നടനെന്നതിൽ ഉപരി ഒരു പ്രൊഡ്യൂസർ കൂടി ആയിരുന്നു. ഈ ഇത്തരം വിഷയങ്ങളിലൊക്കെ ഇവർ എന്ത് തീരുമാനമാണ് എടുത്തത്?'.. എഡിറ്റ് ചെയ്ത വേഷം കാണണം എന്നൊക്കെയുള്ളത് ഒരു നടന് ആവശ്യപ്പെടാവുന്ന കാര്യം തന്നെയാണെന്നും പ്രതാപ് ജോസഫ് പറഞ്ഞു.

' പൃഥ്വിരാജ് , തിലകൻ, ജഗതി ശ്രീകുമാർ, വിനയൻ ...ഇങ്ങനെ കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വർഷത്തെ ചരിത്രം എടുത്തു കഴിഞ്ഞാൽ ഈ വിലക്കും കൊണ്ട് ഇവർ വരാത്ത സമയമില്ല. എന്തിന് കോവിഡ് സമയത്ത് ഒ.ടി.ടിക്ക് സിനിമ വിൽക്കുന്നു എന്ന് പറഞ്ഞ് ഇവർ വിലക്കുമായി വന്നിട്ടുണ്ട്. ഒ.ടി.ടിക്ക് വിൽക്കുന്നു എന്ന് പറഞ്ഞ് മഹേഷ് നാരായണനും ഫഹദ് ഫാസിലുമൊക്കെ ചെയ്ത സിനിമയ്‌ക്കെതിരെ പോലും ഇവർ രംഗത്തെത്തിയിട്ടുണ്ട്. സിനിമ കച്ചവടം എന്നത് പോലെ തന്നെ കല കൂടിയാണ്. അതിനകത്ത് കുറച്ച് കാറ്റും വെളിച്ചവും കടക്കേണ്ടതുണ്ട്. ഇത് ശ്രീനാഥ് ഭാസിയായ ഷെയിൻ നിഗത്തെയോ ന്യായീകരിക്കാൻ വേണ്ടി പറയുന്നതല്ല...' അദ്ദേഹം പറഞ്ഞു.

'ഈ കാറ്റും വെളിച്ചവും സിനിമക്കകത്തേക്ക് കടന്നുവരുമ്പോൾ ചില ആളുകൾ അസ്വസ്ഥരാകുന്നു.  അസ്വസ്ഥരാകുന്നതിന് പകരം ഇതിനെ കുറേക്കൂടി വിശാലമായ രീതിയിൽ കാണുകയും സിനിമയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്താണെന്ന് പറയുകയും വേണം. ഇവരുടെ പണത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഏതാണ്ട് പത്ത് കൊല്ലം മുമ്പ് കേരള സര്‍ക്കാര്‍ കോടികൾ ചിലവഴിച്ച് അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി എന്ന് പറഞ്ഞൊരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അവർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനകത്ത് ഒരു സിനിമ റെഗുലേറ്ററി അതോറിറ്റിയെക്കുറിച്ച്  കുറിച്ച് പറയുന്നുണ്ട്.  ഈ സംഘടനകളുടെ ഒക്കെ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ ഗവൺമെൻറിൻറെ കീഴിൽ ഒരു റെഗുലേറ്ററി അതോറിറ്റി ഉണ്ടാക്കുന്നു. അതില്‍ റെഗുലേറ്റ്‌റി ആക്ട് ഉണ്ടാവുകയും ആ അതോറിറ്റിക്ക് ഇത്തരം കാര്യങ്ങൾ തീരുമാനമെടുക്കാൻ കഴിയുകയും ചെയ്യുമ്പോൾ അത് കുറേക്കൂടി നിഷ്പക്ഷമാവുകയോ  കുറേക്കൂടി പൊതുസ്വീകാര്യതയിലേക്ക് വരികയോ ചെയ്യും. സംഘടനകൾക്ക് പുറത്തേക്ക് സിനിമ വളരുകയാണ്. സംഘടനകളെ മാനിക്കാത്ത രീതിയിലേക്ക് സിനിമ വളരുകയാണ്. അതൊരു കല എന്ന നിലയിൽ പുതിയ തലമുറ അതിനെ കുറേക്കൂടി ആ മുന്നോട്ട് കൊണ്ടുപോവുകയാണ്..' പ്രതാപ് ജോസഫ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News