സംസം വെള്ളമെന്ന പേരിൽ പച്ചവെള്ളം സ്റ്റിക്കറൊട്ടിച്ച് വില്‍പന; റിയാദില്‍ വിദേശികൾ പിടിയില്‍
തട്ടിപ്പിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റിയാദ് മുനിസിപ്പാലിറ്റിയാണ് പരിശോധന നടത്തിയത്. ഈ മേഖല പരിശോധക സംഘം സീൽ ചെയ്തു.
സൗദിയിലെ റിയാദിൽ സംസം വെള്ളമെന്ന പേരിൽ പച്ചവെള്ളം വിൽപന നടത്തിയ വിദേശികൾ പിടിയിലായി. തട്ടിപ്പിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റിയാദ് മുനിസിപ്പാലിറ്റിയാണ് പരിശോധന നടത്തിയത്. ഈ മേഖല പരിശോധക സംഘം സീൽ ചെയ്തു.
കഴിഞ്ഞ ദിവസമാണ് റിയാദിൽ കെട്ടിടത്തിനകത്ത് തട്ടിപ്പ് പ്ലാന്‍റ് കണ്ടെത്തിയത്. സാധാരണ വെള്ളം സംസം സ്റ്റിക്കറൊട്ടിച്ച കുപ്പിയിൽ നിറക്കുന്നതാണ് രീതി. ശേഷം റോഡരികിൽ കൊണ്ടു പോയി വിൽപന നടത്തും. വിദേശികളാണ് പ്ലാന്‍റ് നടത്തിയിരുന്നത്. ഇവരെ പിടികൂടി പൊലീസിന് കൈമാറി. ബോട്ടിലുകളും പിടിച്ചെടുത്തു.
തീർഥാടകരെ ചൂഷണം ചെയ്ത സംഘത്തെ നിയമനടപടിക്ക് കൈമാറും. മക്കയിലെ പുണ്യ ജലമാണ് സംസം. സംസം കിണറിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന വെള്ളം മക്കയിലെ പ്ലാന്‍റ് വഴിയാണ് വിതരണത്തിനെത്തിക്കുന്നത്. സംസം വെള്ളം ആർക്കും മക്കയിലും മദീനയിലും ആവശ്യാനുസരണം സ്വീകരിക്കാം. മക്കയിൽ നിന്നും വിദൂര മേഖലകളിലേക്ക് അഞ്ച് ലിറ്റർ വെള്ളത്തിന്‍റെ തുകയായ അഞ്ച് റിയാൽ മാത്രമാണ് സംസം വെള്ളത്തിനും ഈടാക്കുന്നത്. ഈയടുത്ത് ജനങ്ങളുടെ സൗകര്യത്തിന് തെരഞ്ഞെടുത്ത മാളുകൾ വഴിയും സംസം വിതരണം ചെയ്യുന്നുണ്ട്.