"വി ഫോര്‍ കൊച്ചി വൈറ്റ് കോളർ മാഫിയ, കണ്ടുകൊണ്ടുനിന്നവർക്ക് കയറി നിരങ്ങാനുള്ളതല്ല പാലങ്ങൾ": ജി. സുധാകരന്‍
ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും താനിപ്പോൾ പറയുന്നില്ല.
വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി വൈറ്റ് കോളർ മാഫിയയാണെന്ന് മന്ത്രി ജി.സുധാകരൻ. നിയമവിരുദ്ധ സംഘടനയാണ് വി ഫോർ കൊച്ചിയെന്നും അദ്ദേഹം ആരോപിച്ചു.
കണ്ടുകൊണ്ട് നിൽക്കുന്നവരല്ല, പാലം പണിത എഞ്ചിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. അവർക്ക് ആർക്കും, എത്ര പിന്തുണയുണ്ട് എന്നതൊന്നും ഞങ്ങളുടെ വിഷയമല്ല. ക്രിമിനൽ കുറ്റമാണിതെന്നും ജി സുധാകരൻ തുറന്നടിച്ചു.
ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും താനിപ്പോൾ പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ടിവിടെയെന്നും സുധാകരൻ ആരോപിക്കുന്നു.