ഒരിക്കൽ പോലും പാകിസ്താനിൽ പോയിട്ടില്ല, ഹിന്ദുസ്ഥാനി മുസ്‌ലിമായതിൽ അഭിമാനം: ഗുലാം നബി ആസാദ്

പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കും ആസാദ് നന്ദി പറഞ്ഞു

Update: 2021-02-09 09:26 GMT

ന്യൂഡൽഹി: ഹിന്ദുസ്ഥാനി മുസ്‌ലിമായതിൽ അഭിമാനിക്കുന്നുവെന്നും ഒരിക്കൽപോലും പാകിസ്താനിൽ പോയിട്ടില്ലെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. പാകിസ്താനിലെ സാഹചര്യങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ടെന്നും അവിടെ പോകാത്തത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു ആസാദ്.

പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്കും ആസാദ് നന്ദി പറഞ്ഞു. 'അടൽജിയിൽ നിന്ന് ഒരുപാട് പഠിച്ചിട്ടുണ്ട്. എങ്ങനെയാണ് സ്തംഭനം ഒഴിവാക്കി സഭ നടത്തേണ്ടത് എന്നത് വിശേഷിച്ചും' - ആസാദ് പറഞ്ഞു.

Advertising
Advertising

തന്നെ പ്രകീർത്തിച്ചു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് നേതാവ് നന്ദി പറഞ്ഞു. 'ഞങ്ങൾ തമ്മിൽ വാക്‌പോരുകൾ ഉണ്ടായ വേളകളുണ്ടായിട്ടുണ്ട്. എന്നാൽ നിങ്ങൾ (മോദി) അതൊരിക്കലും വ്യക്തിപരമായി എടുത്തിട്ടില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

വികാരനിർഭരനായി മോദി

ആസാദിനെ പ്രകീർത്തിച്ച മോദി പ്രസംഗത്തിനിടെ പല തവണ വിതുമ്പി. പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ നിയന്ത്രിക്കാൻ പാടുപെട്ടു. ആസാദിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

സ്ഥാനമാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് താൻ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുന്നത് തുടരും. തന്റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കും- മോദി പറഞ്ഞു.

Tags:    

Similar News