'അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞാൽ ചർച്ചയാകാം'; ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ ഉപാധിവെച്ച് സി.പി.എം
സമരക്കാരുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ തയ്യാറായിട്ടില്ല, ഇതിനിടയിലാണ് ചർച്ചയ്ക്കുള്ള ഉപാധി സി.പി.എം മുന്നോട്ട് വച്ചിരിക്കുന്നത്.
സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന് മുന്നിൽ ഉപാധിവെച്ച് സി.പി.എം. ഇപ്പോൾ നടക്കുന്ന അക്രമ സംഭവങ്ങളുമായി പങ്കില്ലെന്ന് ഉദ്യോഗാർത്ഥികൾ തുറന്നുപറയട്ടെ, അപ്പോൾ ചർച്ചയാകാമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ പറഞ്ഞു.
സമരക്കാരുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് ചർച്ചയ്ക്കുള്ള ഉപാധി സി.പി.എം മുന്നോട്ട് വച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞാൽ ചർച്ചയാകാമെന്നാണ് പാർട്ടി നിലപാട്. അക്രമം ഉണ്ടാക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നുവെന്നും ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞുവെന്നും തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു.
ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്തെത്തുന്നത് വരെ അക്രമം മുന്നോട്ട് കൊണ്ടു പോകാനാണ് ശ്രമമെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ചർച്ചയ്ക്കുള്ള സാധ്യത സി.പി.എം തുറന്നത് റാങ്ക്ഹോൾഡേഴ്‌സിനും പ്രതീക്ഷ നൽകുന്നുണ്ട്.