ബഹ്റൈന്‍ ജയില്‍ ആക്രമണം; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Update: 2018-05-07 21:43 GMT
Editor : Alwyn K Jose
ബഹ്റൈന്‍ ജയില്‍ ആക്രമണം; അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം തീവ്രവാദ നീക്കങ്ങള്‍ ശക്തമായി അമര്‍ച്ച ചെയ്യാന്‍ ബഹ്റൈന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഈ രാജ്യങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Full View

ബഹ്റൈന്‍ ജയിലില്‍ ആക്രമണം നടത്തി തടവുകാരെ രക്ഷപ്പെടുത്തിയ തീവ്രവാദ നടപടിയെ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ അപലപിച്ചു. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം തീവ്രവാദ നീക്കങ്ങള്‍ ശക്തമായി അമര്‍ച്ച ചെയ്യാന്‍ ബഹ്റൈന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഈ രാജ്യങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ബഹ്റൈന്റെ തെക്കന്‍ ഭാഗത്തുള്ള ഈ ജയിലില്‍ തീവ്രവാദ സംഘം ആക്രമണം നടത്തി ഭീകരവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പത്തു തടവുകാരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഓട്ടോമാറ്റിക് തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ചായിരുന്നു അക്രമം. 79 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. തീവ്രവാദ നടപടിക്കെതിരെ യോജിച്ച പേരാട്ടം അനിവാര്യമാണെന്ന് ബഹ്റൈന്‍ സംഭവം തെളിയിക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Advertising
Advertising

സംഭവത്തില്‍ ഇറാന് ബന്ധമുള്ളതായ പരോക്ഷ വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. മേഖലയില്‍ വംശീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള നടപടിയില്‍ നിന്ന് ഇറാന്‍ പിന്തിരിയുന്നില്ലെങ്കില്‍ നല്ല അയല്‍പക്ക ബന്ധം അസാധ്യമായിരിക്കുമെന്നും അറബ് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി. ബഹ്റൈന്‍ ഉള്‍പ്പെട്ട ജിസിസി കൂട്ടായ്മയും സംഭവത്തെ അപലപിച്ചു. ബഹ്റൈന്റെ കെട്ടുറപ്പും ഐക്യവും ഉറപ്പാക്കാന്‍ ജിസിസി പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ, ജയിലില്‍ ആക്രമണം നടത്തി തീവ്രവാദ ബന്ധമുള്ളവരെ മോചിപ്പിച്ച നടപടിയെ തുടര്‍ന്ന് ഗള്‍ഫ് ജയിലുകളുടെ സുരക്ഷ അധികരിപ്പിക്കാനും നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News