അല്‍ജസീറ തീവ്രവാദത്തെപ്രോല്‍സാഹിപ്പിക്കുന്നു; മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് യുഎഇയുടെ കത്ത്

Update: 2018-05-09 17:50 GMT
Editor : Jaisy
അല്‍ജസീറ തീവ്രവാദത്തെപ്രോല്‍സാഹിപ്പിക്കുന്നു; മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് യുഎഇയുടെ കത്ത്
Advertising

ഒസാമ ബിന്‍ ലാദനടക്കം തീവ്രവാദികള്‍ക്ക് വേദി ഒരുക്കി കൊടുത്ത മാധ്യമമാണ് അല്‍ജസീറയെന്ന് കത്തില്‍ ആരോപിക്കുന്നു

അല്‍ജസീറ ചാനല്‍ തീവ്രവാദ ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് യുഎഇയുടെ കത്ത്. അല്‍ജസീറ അടച്ചുപൂട്ടണമെന്ന ആവശ്യം അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കമ്മീഷണറുടെ പ്രസ്താവനക്കുള്ള മറുപടിയാണ് കത്ത്. ഒസാമ ബിന്‍ ലാദനടക്കം തീവ്രവാദികള്‍ക്ക് വേദി ഒരുക്കി കൊടുത്ത മാധ്യമമാണ് അല്‍ജസീറയെന്ന് കത്തില്‍ ആരോപിക്കുന്നു.

യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണര്‍ക്ക് കത്തയച്ചത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് പ്രധാന്യമുള്ളതാണ്. എന്ന് കരുതി അത് സമ്പൂര്‍ണമല്ല. രാജ്യസുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്താന്‍ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര നിയമം അനുമതി നല്‍കുന്നുണ്ട്. അല്‍ജസീറയുടെ പല റിപ്പോര്‍ട്ടുകളും തീവ്രവാദ ആക്രമണങ്ങള്‍ക്ക് പ്രേരണയായിട്ടുണ്ടെന്ന് മന്ത്രി കത്തില്‍ പറയുന്നു. 2008 ല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പത്രത്തിന്റെ ഓഫീസ് ആക്രമിക്കാനുള്ള ആഹ്വാനം പുറത്തുവന്നത് അല്‍ജസീറയിലൂടെയാണ്. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിലെ പ്രതികളില്‍ ഒരാളുടെ അമ്മ തന്റെ മകന്‍ മതമൗലികവാദിയായത് അല്‍ജസീറ കണ്ടാണെന്ന് പറയുന്നുണ്ട്. യൂസുഫുല്‍ ഖറദാവിയുടെ ഖുത്തുബകള്‍ സംപ്രേഷണം ചെയ്ത് മതവിഭാഗങ്ങള്‍ക്കിടയില്‍ അല്‍ജസീറ ഭിന്നിപ്പുണ്ടാക്കി. ജൂതന്‍മാരെ കൊന്നുതള്ളിയതിന് ഹിറ്റ്‍ലറെ പ്രകീര്‍ത്തിച്ച യൂസുഫുല്‍ ഖറദാവിയുടെ പ്രസംഗവും ഇതില്‍പെടുമെന്ന് കത്തില്‍ പറയുന്നു. ഒസാമ ബിന്‍ലാദന്‍, അല്‍നുസ്റ നേതാവ് അബു മുഹമ്മദ് അല്‍ജോലാനി, ഹമാസ് നേതാക്കളായ ഖാലിദ് മിശ്അല്‍, മുഹമ്മദ് ദൈഫ്, ഹിസ്ബുല്ലയുടെ ഹസന്‍ നസറുല്ല തുടങ്ങിയ തീവ്രവാദികള്‍ക്ക് അവരുടെ ആഹ്വാനങ്ങള്‍ക്ക് വേദി നല്‍കിയതും അല്‍ജസീറയാണെന്ന് കത്ത് ആരോപിച്ചു. യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ റഅദ് ഹുസൈനെ യുഎഇയിലേക്ക് ക്ഷണിച്ചാണ് കത്ത് അവസാനിക്കുന്നത്

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News