ഖത്തറിനുള്ള സമയപരിധി ഇന്നവസാനിക്കും; കടുത്ത നടപടിക്ക് സൗദി അനുകൂല രാജ്യങ്ങൾ
അമേരിക്കയുടെയും മറ്റും മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ വിജയം കാണാത്ത സാഹചര്യത്തിൽ അടുത്ത നീക്കം എന്തായിരിക്കും എന്ന ആശങ്കയിലാണ് ഗൾഫ് മേഖല.
സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടു വെച്ച പതിമൂന്നിന ഉപാധി നടപ്പാക്കുന്നതിന് ഖത്തറിന് നൽകിയ സമയപരിധി ഞായറാഴ്ച അവസാനിക്കും. അമേരിക്കയുടെയും മറ്റും മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന ചർച്ചകൾ വിജയം കാണാത്ത സാഹചര്യത്തിൽ അടുത്ത നീക്കം എന്തായിരിക്കും എന്ന ആശങ്കയിലാണ് ഗൾഫ് മേഖല.
ഈ മാസം 23നാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി പതിമൂന്നിന ഉപാധികൾ സൗദി അനുകൂല രാജ്യങ്ങൾ ഖത്തറിന് സമർപ്പിച്ചത്. കുവൈത്ത് അമീർ മുഖേനയായിരുന്നു ഇത്. അൽജസീറ ചാനൽ അടച്ചു പൂട്ടുക, തീവ്രവാദ ബന്ധമുള്ള വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന പിന്തുണ പിൻവലിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, തുർക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുള്ള നടപടി ഉപേക്ഷിക്കുക ഉൾപ്പെടെയുള്ളവയാണ് ഉപാധികളിൽ പ്രധാനം. എന്നാൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഉപാധികൾ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് ഖത്തർ തീർത്തു പറഞ്ഞു. ഉപാധികളുടെ പുറത്ത് ഇനി ചർച്ചയില്ലെന്ന് മറുപക്ഷവും വ്യക്തമാക്കി.
ഖത്തർ നിലപാട് മാറ്റിയില്ലെങ്കിൽ ഉപരോധ നടപടികൾ കൂടുതൽ കടുപ്പിക്കാൻ തന്നെയാകും സൗദി അനുകൂല രാജ്യങ്ങളുടെ നീക്കം. തങ്ങളുമായി ചേർന്നു നിൽക്കുന്ന വാണിജ്യ പങ്കാളികളോട് ഖത്തറുമായി അകലം പാലിക്കാൻ നിർദേശിക്കുന്നതുൾപ്പെടെ നടപടികൾ പരിഗണിക്കേണ്ടി വരുമെന്ന് യുഎഇയുടെ റഷ്യൻ സ്ഥാനപതി വ്യക്തമാക്കിയിരുന്നു. ജിസിസി കൂട്ടായ്മയിൽ നിന്ന് ഖത്തറിനെ പുറന്തള്ളണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
എന്നാൽ പ്രായോഗികതയുള്ള പരിഹാര മാർഗങ്ങളാണ് വേണ്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇരുപക്ഷത്തെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരത്തിന് അമേരിക്ക മുൻകൈയെടുക്കാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. മേഖലയിൽ ഐഎസ് വിരുദ്ധ പോരാട്ടം ദുർബലപ്പെടാതിരിക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്ന നിലപാടിലാണ് അമേരിക്ക. ജൂൺ 5 മുതൽ രൂപപ്പെട്ട ഗൾഫ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന അഭിപ്രായം തന്നെയാണ് യുഎൻ സെക്രട്ടറി ജനറലും പങ്കുവെക്കുന്നത്.