മൂന്നു മാസത്തിനിടെ ഖത്തറില്‍ മരിച്ചത് 67 ഇന്ത്യക്കാര്‍
ഖത്തറിലെ സെൻട്രൽ ജയിലിൽ 180 ഇന്ത്യക്കാർ തടവിൽ കഴിയുന്നതായും 80 ഇന്ത്യക്കാര്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
മൂന്ന് മാസത്തിനിടെ ഖത്തറില്‍ 67 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തറിലെ സെൻട്രൽ ജയിലിൽ 180 ഇന്ത്യക്കാർ തടവിൽ കഴിയുന്നതായും 80 ഇന്ത്യക്കാര്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഖത്തറില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പുറത്ത് വിട്ടത്. മൂന്ന് മാസത്തിനകം 67 ഇന്ത്യക്കാരാണ് മരിച്ചത്. എംബസിയിൽ നടത്തിയ ഓപ്പൺഹൗസിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ സെൻട്രൽ ജയിലിൽ 180 ഇന്ത്യക്കാർ തടവിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം നാടുകടത്തൽ കേന്ദ്രത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണം 80 ആണ്. എംബസി തൊഴിൽ സാമൂഹിക സുരക്ഷാവിഭാഗത്തിൽ 674 പരാതികളാണ് ഈ വർഷം മാർച്ച് 30 വരെ ലഭിച്ചത്. ഇതിൽ 514 എണ്ണത്തിന് പരിഹാരം കണ്ടതായും എംബസി അധികൃതർ വ്യക്തമാക്കി. ഇതിൽ 69 എണ്ണം തുടർനടപടികളിലാണ്. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരുടെ യാത്രയുമായി ബന്ധപ്പെട്ട് ഖത്തർ ഗവൺമെന്റിന്റെ ആവശ്യപ്രകാരം 33 അടിയന്തര സർട്ടിഫിക്കറ്റുകളാണ് എംബസി നൽകിയത്. ഇക്കാലയളവിൽ 188 വിമാനടിക്കറ്റുകളും ഇന്ത്യൻ പൗരൻമാർക്കായി എംബസി അനുവദിച്ചതായും വാർത്താകുറിപ്പിൽ പറയുന്നു.