ഖത്തറിനെതിരായ ഉപരോധം ലോകകപ്പ് തട്ടിയെടുക്കാനോ ? പിന്നില്‍ ആര് ?
ഖത്തറിനുമേലുള്ള ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
2022 ഫിഫ ലോകകപ്പ് ദോഹയില്‍ നിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഉപരോധരാജ്യങ്ങളുടെ ലക്ഷ്യമെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപെന്‍ഡന്‍സ്. ഖത്തറിനുമേലുള്ള ഉപരോധത്തിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
2022 ലെ ഫിഫ ലോകകപ്പ് ദോഹയില്‍ നിന്ന് മാറ്റിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കുമെന്ന് പറഞ്ഞ ഉപരോധ രാജ്യങ്ങളിലൊന്നിന്‍റെ ഉന്നത പൊലീസ് മേധാവിയുടെ പ്രസ്താവനയെ മുന്‍ നിര്‍ത്തിയാണ് , ഖത്തറിനെതിരായ നീക്കത്തിന് പിന്നില്‍ ലോകകപ്പ് മാറ്റുക എന്ന ലക്ഷ്യമാണുള്ളതെന്ന് ബ്രിട്ടനിലെ ദി ഇന്റിപെന്‍റ്ന്‍റ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് നേതൃത്വം നല്‍കുന്നത് സൗദി അറേബ്യ അല്ലെന്നും പത്രം അഭിപ്രായപ്പെട്ടു. രാജ്യത്തിനുമേല്‍ അസ്ഥിരതയുണ്ടെന്ന് വരുത്തിതീര്‍ത്ത് ലോക ഫുട്‌ബോള്‍ മാമാങ്കം ഖത്തറില്‍ നടത്താതിരിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തുകയായിരുന്നു ഉപരോധക്കാര്‍ ലക്ഷ്യമിട്ടതെന്നും പത്രം വിലയിരുത്തി. ഖത്തറിന്‍റെ വളർച്ചയിലും ലോകകപ്പ് ഖത്തറിൽ നടക്കുന്നത് തങ്ങൾക്ക് കുറവാണെന്ന കാഴ്ചപ്പാടുമാണ് ഇത്തരമൊരു നീക്കത്തിന് ഈ രാജ്യങളെ പ്രേരിപ്പച്ചതെന്ന വിലയിരുത്തലാണ് പത്രം നടത്തുന്നത്.
എന്നാൽ ലോകകപ്പുമായി ബന്ധപ്പെട്ട ഒരു ചർച്ചകൾക്കും ഇനി പ്രസക്തിയില്ലെന്ന് ഖത്തർ ഗവൺമെന്‍റ് വക്താവ് ശൈഖ് സൈഫ് ബിൻ അഹ്മദ് ബിൻ സൈഫ് ആൽഥാനി വ്യക്തമാക്കി. ഇത്തരമൊരു ചർച്ച അടഞ്ഞ അധ്യായമാണ്. ഇങ്ങനെയൊരു നീക്കം ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിരെയുളള വെല്ലുവിളിയാണ്. ഇത്തരമൊരു നീക്കത്തിൽ ഈ രാജ്യങ്ങൾ വിട്ട് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.