ഖത്തർ ഉപരോധം നേട്ടമാക്കി ഒമാൻ
സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷമാണ് വാണിജ്യ ബന്ധത്തിൽ വളർച്ച രേഖപ്പെടുത്തിയത്.
ഖത്തറും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരത്തിന്‍റെ മൂല്യം മൂന്നിരട്ടിയായതായി കണക്കുകൾ. സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷമാണ് വാണിജ്യ ബന്ധത്തിൽ വളർച്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം അവസാനത്തെ മൂന്ന് മാസത്തെ കണക്കെടുക്കുമ്പോൾ 19.03 കോടി ഒമാനി റിയാലിന്‍റെ വ്യാപാരമാണ് നടന്നതെന്ന് ഖത്തർ ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദി പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര, സാമ്പത്തിക സഹകരണം വർധിപ്പിക്കാനുള്ള ചർച്ചകൾ നടന്നുവരുകയാണ്. അതിനാൽ വരും നാളുകളിൽ വ്യാപാര മൂല്യം വർധിക്കാനാണ് സാധ്യത. ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം വർധിപ്പിക്കാൻ കപ്പൽ പാതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അലി ശരീഫ് അൽ ഇമാദി പറഞ്ഞു. കാർഷിക, ഗതാഗത, ടെലി കമ്മ്യൂണിക്കേഷൻസ്, ഊർജ, ടൂറിസം എജ്യുക്കേഷൻ, നിർമാണം ബാങ്കിങ് മേഖലകളിലെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ സംയുക്ത യോഗം അവലോകനം ചെയ്തു. കാർഷിക, ബിൽഡിങ് മെറ്റീരിയൽസ് മേഖലയിൽ 21.14 കോടി ഒമാനി റിയാൽ മൂല്യമുള്ള സംയുക്ത പദ്ധതികളാണ് ഉള്ളത്. ഉപഭോക്തൃ സംരക്ഷണം, ബാങ്ക് ഡെവലപ്മെൻറ് തുടങ്ങിയ വിഭാഗങ്ങളിൽ ഇരു രാഷ്ട്രങ്ങളും ധാരണാപത്രവും ഒപ്പുവെച്ചു.