സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു
മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും
മക്ക:മദീനയിൽ ഉംറ ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു.മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്.
ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സിവിൽ ഡിഫൻസ് എത്തി തീയണച്ചെങ്കിലും ആരെയും തിരിച്ചറിയാവുന്ന വിധത്തിലല്ല അപകടം. രക്ഷപ്പെട്ട 25കാരൻ അബ്ദുൽ ശുഐബ് മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി. തീർഥാടകരുടെ വിസയും യാത്രയും ക്രമീകരിച്ച ഏജൻസികൾ മന്ത്രാലവുമായി ഏകോപനം നടത്തി നടപടികൾ പൂർത്തിയാക്കും.