ഇത്തവണയും വിദേശ ഹാജിമാര്‍ക്ക് ഹജ്ജിന് അവസരമില്ല

60,000 പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി.

Update: 2021-06-12 12:20 GMT
Advertising

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഈ വര്‍ഷവും വിദേശരാജ്യങ്ങളില്‍ നിന്നും ഹജ്ജിന് ഹാജിമാരെത്തില്ല. പകരം സൗദിക്കകത്തെ സൗദികളും വിദേശികളുമായ അറുപതിനായിരം പേര്‍ ഹജ് നിര്‍വഹിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിച്ച 18നും 65നും ഇടയിലുളളവർക്ക് മാത്രമാകും അവസരമുണ്ടാവുക.

നീണ്ട അനിശ്ചിതാവസ്ഥക്ക് ഒടുവിലാണ് ഇത്തവണ വിദേശികളെ ഹജ്ജിൽ പങ്കെടുപ്പിക്കേണ്ടെന്ന് സൗദി അറേബ്യ തീരുമാനിച്ചത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദങ്ങളും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇതോടെ തുടർച്ചയായി രണ്ടാം വർഷവും സൗദിക്കകത്തുള്ളവർ മാത്രം ഹജ്ജിനെത്തും. ഇതിനുള്ള പ്രോട്ടോകോൾ ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കും. അടുത്ത മാസം പകുതിയോടെയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവുക. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇമ്യുണ്‍ എന്ന് രേഖപ്പെടുത്തിയ 18നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജിന് അനുമതി നല്‍കുക. സൗദിയില്‍ നിന്ന് ഹജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. കേരളത്തിൽ നിന്നും ഹജ്ജിന് പോകാനുദ്ദേശിച്ചവർക്ക് സംസ്ഥാനം നേരത്തെ വാക്സിനേഷനടക്കം നൽകിവരുന്നുണ്ട്. ഇതിനിടയിലാണ് കോവിഡ് സാഹചര്യം മുൻനിർത്തിയുള്ള സൗദിയുടെ തീരുമാനം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News