ഗസ്സയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേൽ

ആക്രമണത്തിനെത്തിയ ഒരു ഡ്രോൺ ഗസ്സ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് തകർത്തതായി ഹമാസ് അറിയിച്ചു

Update: 2021-06-18 18:22 GMT
Advertising

ഗസ്സയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേൽ. ഗസ്സ പട്ടണത്തിലെയും ബെയ്ത് ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്. മസ്ജിദുൽ അഖ്‌സയിലും അധിവിശിഷ്ട പ്രദേശങ്ങളിലും നടത്തിയ അതിക്രമത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കേറ്റു.

ആക്രമണത്തിനെത്തിയ ഒരു ഡ്രോൺ ഗസ്സ പട്ടണത്തിന് പടിഞ്ഞാറുഭാഗത്ത് തകർത്തതായി ഹമാസ് അറിയിച്ചു. അഗ്നി ബലൂണുകൾ തൊടുക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. തുടർച്ചയായ മൂന്നാം ദിവസമാണ് ഇത്തരം ബലൂണുകൾ ഗസ്സയിൽ നിന്ന് ഇസ്രായേൽ അതിർത്തി കടക്കുന്നത്. ബുധനാഴ്ച പുലർച്ചെയും ഇസ്രായേൽ ഗസ്സ മുനമ്പിൽ ആക്രമണം നടത്തിയിരുന്നു.

ഹമാസിന്‍റെ സൈനിക ശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും ഗസ്സയിൽ നടക്കുന്നതിന് ഉത്തരവാദി ഹമാസ് ആയിരിക്കുമെന്നും ഇസ്രായേൽ സൈന്യം വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി. അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെനും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡും തമ്മിൽ സംഭാഷണം നടത്തി. വെടിനിർത്തൽ നിലനിർത്താൻ ഇരുവിഭാഗവും പ്രകോപന നടപടികൾ ഉപേക്ഷിക്കണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 66 കുട്ടികൾ ഉൾപെടെ 257 പേർ മരിച്ചിരുന്നു. ഇസ്രായേലിൽ രണ്ട് കുട്ടികൾ ഉൾപെടെ 13 പേരും കൊല്ലപ്പെട്ടു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News