കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് നടപടികൾ കൂടുതൽ കർശനമാക്കുന്നു
പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയാൽ മാത്രം ലൈസൻസ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നു. നിർദ്ദിഷ്ട പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയാൽ മാത്രമേ ഇനി ലൈസൻസ് അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാരുടെ നിലവാരം ഉയർത്താനും റോഡ് സുരക്ഷ ശക്തമാക്കാനുമുള്ള പുതിയ പദ്ധതികളുടെ ഭാഗമായാണ് നടപടി.
രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ കർശനമാക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് അറിയിച്ചു. നാഷണൽ ഫോറം ഫോർ ട്രാൻസ്പോർട്ട് ആൻഡ് സ്മാർട്ട് സർവീസസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർദ്ദിഷ്ട പരിശീലന സമയം പൂർത്തിയാക്കി പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂകയുള്ളൂ. ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്താനും നടപടി സ്വീകരിക്കും.
ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നാല് ഡ്രൈവിങ് അക്കാദമികൾ ആരംഭിക്കും. കുവൈത്തിൽ താമസിക്കുന്നവർക്ക് 20 മണിക്കൂറും വിദേശത്ത് നിന്ന് എത്തുന്നവർക്ക് 40 മണിക്കൂറും പരിശീലനം നിർബന്ധമാക്കും. സബാഹിയ, സൗത്ത് ഖൈത്താൻ, ക്യാപിറ്റൽ ഗവർണറേറ്റ്, ജഹ്റ എന്നിവിടങ്ങളിലാണ് അക്കാദമികൾ പ്രവർത്തനം തുടങ്ങുക.
റോഡ് സുരക്ഷ ഉയർത്താനും അപകടകരമായ ഡ്രൈവിങ് പെരുമാറ്റം കുറയ്ക്കാനുമാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.