കുവൈത്തിൽ സലൂണുകളിലും ക്ലിനിക്കുകളിലും പണമിടപാടുകൾക്ക് കൂടുതൽ നിയന്ത്രണം

10 ദിനാറിൽ കൂടുതൽ പണമായി നൽകാൻ പാടില്ല

Update: 2026-04-07 12:37 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ സലൂണുകൾ, ക്ലിനിക്കുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ 10 ദിനാറിന് മുകളിലുള്ള ഇടപാടുകൾക്ക് പണമായി നൽകുന്നത് നിരോധിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. സാമ്പത്തിക ഇടപാടുകൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാരിന്റെ പുതിയ നീക്കം. ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പുരുഷന്മാരുടെയും സ്ത്രീകൾക്കുമുള്ള സലൂണുകൾ, കുട്ടികളുടെ സലൂണുകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ എന്നിവയ്ക്ക് പുറമെ മെഡിക്കൽ പെസ്റ്റ് കൺട്രോൾ കമ്പനികൾ, കീടനാശിനികളുടെ ഇറക്കുമതിയും സംഭരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്.

നിശ്ചിത പരിധിക്ക് മുകളിലുള്ള എല്ലാ പേയ്മെന്റുകളും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അംഗീകരിച്ച ബാങ്കിങ് ചാനലുകൾ വഴിയോ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News