കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതൽ പൂർണമായി പ്രവർത്തിക്കും

ഞായറാഴ്ച മുതൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്

Update: 2021-10-20 15:36 GMT
Advertising

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതൽ പൂർണമായി പ്രവർത്തിച്ചു തുടങ്ങും. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ കൈക്കൊള്ളാൻ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതിൽ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലാക്കുന്നത് ഉൾപ്പെടെ കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. വിമാനത്താവളം പ്രവർത്തിച്ചു തുടങ്ങാനാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഡിജിസിഎക്കു മന്ത്രിസഭ നിർദേശം നൽകി.

ഞായറാഴ്ച മുതൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യ മാനദണ്ഡം പാലിച്ചു കൊണ്ടുള്ള വിവാഹ പരിപാടികൾക്കും സമ്മേളങ്ങൾക്കും അനുമതി ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയിരുന്ന എല്ലാ തൊഴിൽ വിഭാഗങ്ങളിലേക്കുമുള്ള വിസ വിതരണം പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നൽകി. വെള്ളിയാഴ്ച മുതൽ പള്ളികളിലെ സാമൂഹ്യ അകല നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. വാക്‌സിനെടുത്തവർക്ക് മാത്രമായിരിക്കും പള്ളികളിൽ പ്രവേശനം. പള്ളിക്കകത്ത് മാസ്‌ക് ധരിക്കണമെന്നും പ്രാർത്ഥനക്ക് സ്വന്തം വിരിപ്പ് ഉപയോക്കണമെന്നും നിർദേശമുണ്ട്. കോവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം എമർജൻസി കമ്മിറ്റിയുടെ നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ആരോഗ്യസ്ഥിതിയിലും വാക്‌സിനേഷൻ പുരോഗതിയിലും കാബിനറ്റ് സംതൃപ്തി രേഖപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News