ഒമാനിൽ നിന്ന് ഇത്തവണ 440 പ്രവാസികൾക്ക് ഹജ്ജ് ചെയ്യാം
മൂന്ന് ഘട്ടങ്ങളിലായാണ് അർഹത നേടുന്നവരെ തിരഞ്ഞെടുക്കുക
മസ്കത്ത്: ഒമാനിൽ നിന്ന് ഇത്തവണ 440 പ്രവാസികൾക്ക് ഹജ്ജിന് അവസരം ലഭിക്കും. 42,264 പേരാണ് ഇത്തവണ ഹജ്ജിന് രജിസ്റ്റർ ചെയ്തത്. 14,000 പേർക്കാണ് ആകെ ഒമാനിൽ നിന്ന് ഹജ്ജിന് അവസരമൊരുങ്ങുക. 12,318 ഒമാൻ സ്വദേശികൾ ഇതിൽ ഉൾപ്പെടും. ബാക്കിയുള്ള സീറ്റ് ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങൾക്കായിരിക്കും ലഭിക്കുക.
അറബ് പൗരന്മാരായ 220 പേർക്കും ഇതര രാഷ്ട്രങ്ങളിൽ നിന്നുള്ള 220 പേർക്കുമായിരിക്കും പ്രവാസി ക്വാട്ടയിൽ നിന്ന് ഹജ്ജ് ചെയ്യാനാവുക. നിരവധി മലയാളികൾ ഇത്തവണയും ഹജ്ജിന് അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. കുറഞ്ഞ ചെലവും യാത്രാ സമയവുമെല്ലാം പ്രവാസികളെ ഒമാനിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
മുൻകാലങ്ങളിൽ 500 പ്രവാസികൾക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ കുറഞ്ഞ് പ്രവാസി ക്വാട്ട 440ൽ എത്തി. മൂന്ന് ഘട്ടങ്ങളിലായാണ് അർഹത നേടുന്നവരെ തിരഞ്ഞെടുക്കുക. ഒക്ടോബർ 14ന് ആരംഭിച്ച ഒന്നാം ഘട്ടം 30 വരെയും രണ്ടാം ഘട്ടം നവംബർ രണ്ട് മുതൽ ആറ് വരെയും മൂന്നാം ഘട്ടം നവംബർ ഒമ്പത് മുതൽ 11 വരെയുമായിരിക്കും.