വൈബ് തന്നെ; ഖരീഫ് സന്ദർശകരുടെ എണ്ണത്തിൽ 2.1% വർധനവ്
ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെ എത്തിയത് 8,27,115 പേർ
സലാല: ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെ ദോഫാർ ഖരീഫ് ആസ്വദിക്കാനായി എത്തിയത് 8,27,115 പേർ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) യുടെ പ്രാഥമിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.1% വർധനവാണുണ്ടായത്. അന്ന് സന്ദർശകരുടെ എണ്ണം 8,10,085 ആയിരുന്നു.
ഒമാനി സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് (71.5%) ഉണ്ടായി. 5,91,577 ഒമാനി സന്ദർശകരാണെത്തിയത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 1,43,431 സന്ദർശകരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 92,107 സന്ദർശകരും പ്രദേശത്തെത്തി.
മൊത്തം സന്ദർശകരിൽ 6,39,962 പേർ കരമാർഗം ദോഫാറിൽ പ്രവേശിച്ചപ്പോൾ 1,87,153 പേർ വിമാനമാർഗം എത്തി, കഴിഞ്ഞ വർഷത്തേക്കാൾ 15.5% വർധനവാണ് വ്യോമഗതാഗതത്തിലുണ്ടായത്.
ആഗസ്റ്റ് ഒന്ന് മുതൽ 15 വരെയുള്ള പീക്ക് കാലയളവിൽ 46.5% സന്ദർശകർ എത്തിയതായി എൻസിഎസ്ഐ അറിയിച്ചു.
2024 ൽ, ജൂൺ 21 നും സെപ്റ്റംബർ 21 നും ഇടയിൽ ദോഫാറിലേക്ക് 10,48,000 സന്ദർശകരാണ് എത്തിയിരുന്നത്. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9% വർധനവുണ്ടായി. 2023 ൽ സന്ദർശകരുടെ എണ്ണം 9,62,000 ആയിരുന്നു.