Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ "ലബുബു" കളിപ്പാട്ടം നിരോധിച്ചിട്ടുണ്ടെന്ന സോഷ്യൽ മീഡിയ അവകാശവാദങ്ങൾ തെറ്റാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സിപിഎയും മസ്‌കത്ത് മുനിസിപ്പാലിറ്റിയും കളിപ്പാട്ടം നിരോധിച്ചതായി ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ലബുബുവിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും അതേസമയം, "കുറോമി" എന്നറിയപ്പെടുന്ന ഒരു പാവ, തലയോട്ടിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 347 കുട്ടികളുടെ കളിപ്പാട്ടങ്ങളും, സ്കൂൾ സാധനങ്ങളും പരിശോധനാ സംഘങ്ങൾ പിടിച്ചെടുത്തതായി അതോറിറ്റി വ്യക്തമാക്കി.
മതപരമായ മൂല്യങ്ങൾ, ധാർമികത, എന്നിവ വ്രണപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ നിരോധിക്കുന്ന എക്സിക്യൂട്ടീവ് റെഗുലേഷൻ നമ്പർ 77/2017 ലെ ആർട്ടിക്കിൾ 26 ലംഘിച്ചതിനാണ് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. ഔട്ട്ലെറ്റുകൾക്കെതിരെ നിയമനടപടിയും അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. നിരോധനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നീങ്ങിയതോടെ, ലോകമെമ്പാടും ലബുബുവിന് വൻ ജനപ്രീതി കിട്ടിക്കൊണ്ടിരിക്കുകയാണ്. കളിപ്പാട്ടത്തിന്റെ ഫ്രാഞ്ചൈസി 2025 ന്റെ ആദ്യ പകുതിയിൽ 4.81 ബില്യൺ യുവാൻ (ഏകദേശം 670 മില്യൺ ഡോളർ) വരുമാനം നേടിയതായി അതിന്റെ നിർമാതാക്കളായ പോപ് മാർട്ട് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 668 ശതമാനത്തിന്റെ വർധനയാണ്. മൊത്തത്തിൽ, ആഗോളതലത്തിൽ ലബുബു തരംഗമായതോടെ, പോപ് മാർട്ടിന്റെ മൊത്ത വരുമാനം ഏകദേശം 400 ശതമാനമായി വർധിച്ചു.