2500 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് ഒമാനിൽ ആദായനികുതി: ശൂറ കൗൺസിൽ അംഗം

2,500 റിയാലിന് താഴെ ശമ്പളമുള്ളവരെ ഒഴിവാക്കും

Update: 2024-11-06 11:20 GMT

മസ്‌കത്ത്: ഒമാനിൽ 2,500 റിയാലിന് മുകളിൽ (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ഒമാനിൽ ആദായനികുതി ബാധകമാകുമെന്ന് ശൂറയിലെ ഇകണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഷർഖി. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2,500 റിയാലിന് താഴെ ശമ്പളമുള്ളവരെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും പറഞ്ഞു.

ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതി സ്വീകരിക്കുന്നതിനുള്ള അവസാന നിയമനിർമാണ ഘട്ടത്തിലാണ് ഒമാൻ. ജൂൺ അവസാനത്തോടെ വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരട് കൗൺസിൽ ഓഫ് സ്റ്റേറ്റിന് ശൂറ കൗൺസിൽ സമർപ്പിച്ചിരുന്നു.

Advertising
Advertising

'വ്യക്തിഗത ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഞങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്, നിയമത്തിന്റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യത്തെയും കുറിച്ച് സമഗ്ര പഠനം നടത്തി. സാമൂഹിക വികസന പദ്ധതികൾക്കായി ഗവൺമെൻറിന് ഇത് അധിക വരുമാന സ്രോതസ്സ് നൽകും' അൽ ഷർഖി ചൊവ്വാഴ്ച മജ്ലിസ് ശൂറയുടെ വാർഷിക മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

'നമ്മുടെ രാജ്യം ഇപ്പോഴും വരുമാനത്തിന്റെ 70% എണ്ണയിൽ നിന്നാണ് കണ്ടെത്തുന്നത്. അതിനാൽ വരുമാനത്തിനായുള്ള അധിക സ്രോതസ്സുകൾ നാം നോക്കണം. വ്യക്തിഗത ആദായനികുതി നടപ്പാക്കുന്നത് സമ്പദ്വ്യവസ്ഥയിൽ 1% സ്വാധീനം ചെലുത്തും' അൽ ഷർഖി അഭിപ്രായപ്പെട്ടു.



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News