വായനയുടെ നവവസന്തവുമായി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 22മുതൽ
പുസ്തകമേളയോട് അനുബന്ധിച്ചു 5,900 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
മസ്കത്ത്: വായനയുടെ നവവസന്തവുമായി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 22മുതൽ നടക്കും. 32 രാജ്യങ്ങളിൽ നിന്നായി 826 പ്രസാധകർ പങ്കെടുക്കുമെന്ന് മസ്‌കത്ത് ഇന്റർനാഷണൽ ബുക്ക് ഫെയർ മീഡിയ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന പരിപടിയിൽ തെക്കൻ ബാത്തിന ഗവർണറേറ്റ് ആയിരിക്കും ഈ വർഷത്തെ മുഖ്യാതിഥി. പുസ്തകമേളയോട് അനുബന്ധിച്ചു 5,900 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പുസ്തകമേളയെ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരേയും ഇപ്രാവശ്യം പുസ്തകമേള ക്ഷണിച്ചിട്ടുണ്ട്.
1194 പവലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളും അവതരിപ്പിക്കും. മേള നടക്കുന്ന മാര്‍ച്ച് നാലുവരെയുള്ള കാലയളവിൽ ഒമാന്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മറ്റ് പരിപാടികളൊന്നും ഉണ്ടായിരിക്കില്ല.