ആഗോള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഒമാൻ; വിനോദസഞ്ചാരികളിൽ ഈ വർഷം ആദ്യ 2 മാസങ്ങളിൽ 12.6% വർധന
ഹോട്ടൽ മേഖലയിൽ നിന്നുള്ള വരുമാനം 18.5 ദശലക്ഷം ഒമാനി റിയാൽ ആയി ഉയർന്നു
മസ്കത്ത്: ആഗോള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി ഒമാൻ തുടരുകയാണ്. ഈ വർഷം ആദ്യത്തെ രണ്ട് മാസങ്ങളിൽ ഒമാനിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 12.6 ശതമാനത്തിന്റെ വർധനവാണുണ്ടായി. സുൽത്താനേറ്റിലെത്തുന്ന സന്ദർശകരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാൻ തെരഞ്ഞെടുക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവ് കാണിക്കുന്നുണ്ട്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 752,474 പേർ ഒമാൻ സന്ദർശിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 668,205 ആയിരുന്നു. ഫെബ്രുവരി മാസത്തിൽ മാത്രം 7.4 ശതമാനം വർധനവുണ്ടായി. ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് യു.എ.ഇയിൽ നിന്നാണ് 158,586 പേർ. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ് 83,621. ജർമ്മനി, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. ആദ്യ രണ്ട് മാസങ്ങളിൽ 439,287 അതിഥികളാണ് ഒമാനിലെ ഹോട്ടലുകളിൽ താമസിച്ചത്. ഹോട്ടൽ മേഖലയിൽ നിന്നുള്ള വരുമാനം 18.5 ദശലക്ഷം ഒമാനി റിയാൽ ആയി ഉയർന്നു.
അതേസമയം യുദ്ധം മിഡിൽ ഈസ്റ്റിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചതായി വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ വിലയിരുത്തുന്നു. മേഖലയിൽ പ്രതിദിനം 600 ദശലക്ഷം ഡോളറിന്റെ നഷ്ടം സംഭവിക്കുന്നതായാണ് വിലയിരുത്തൽ യുദ്ധസമയത്തും ഒമാന്റെ വ്യോമപാതയും വിമാനത്താവളങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചിരുന്നു എന്നത് ആശ്വാസകരമാണ്.