2025ൽ ഒമാൻ കയറ്റുമതി ചെയ്തത് 30.79 കോടി ബാരൽ എണ്ണ
പ്രതിദിന ഉൽപാദനത്തിൽ 0.9 ശതമാനം വർധന
മസ്കത്ത്: 2025 ൽ ഒമാൻ കയറ്റുമതി ചെയ്തത് 30.79 കോടി ബാരൽ എണ്ണ. കഴിഞ്ഞവർഷം അവസാനത്തോടെ പ്രതിദിന എണ്ണ ഉൽപാദനത്തിൽ 0.9 ശതമാനം നേരിയ വർധനവുണ്ടായി. 2025 ഡിസംബർ അവസാനത്തോടെ പ്രതിദിനം 1.002 ദശലക്ഷം ബാരലായാണ് ഉയർന്നത്. 2024 ലെ ഇതേ കാലയളവിൽ ഇത് 992,600 ബാരലായിരുന്നു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ സെന്ററാണ് കണക്കുകൾ പുറത്തുവിട്ടത്.
എന്നാൽ 2025 അവസാനത്തോടെ ഒമാന്റെ എണ്ണ കയറ്റുമതിയിൽ നേരിയ ഇടിവുണ്ടായി. 2024 ലെ ഇതേ കാലയളവിലെ 308,422,100 ബാരലുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ 0.1 ശതമാനം കുറഞ്ഞ് 307,960,900 ബാരലിലെത്തി. കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെ ശരാശരി എണ്ണവില ബാരലിന് 12.1 ശതമാനം ഇടിഞ്ഞ് 71 ഡോളറിലെത്തി. ബാരലിന് 80.8 ഡോളറുണ്ടായിരുന്നതാണ് കുറഞ്ഞത്.
2025 ഡിസംബർ അവസാനത്തോടെ സുൽത്താനേറ്റിലെ മൊത്തത്തിലുള്ള എണ്ണ ഉൽപാദനം 0.7 ശതമാനം വർധിച്ച് 365,754,400 ബാരലായി. 2024 ൽ ഇതേ കാലയളവിൽ ഇത് 363,288,500 ബാരലായിരുന്നു.