'സഞ്ചാരികളുടെ പ്രിയപ്പെട്ട സുൽത്താനേറ്റ്'; ഒമാനിൽ കഴിഞ്ഞ വർഷമെത്തിയത് 4 മില്യൺ സന്ദർശകർ
സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് യുഎഇയിൽ നിന്ന്
മസ്‌കത്ത്: കഴിഞ്ഞ വർഷം മാത്രം ഒമാനിലെത്തിയ സന്ദർശകരുടെ എണ്ണം 40 ലക്ഷമെന്ന് കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് ഒമാനിലെത്തിയവരിൽ യുഎഇയിൽ നിന്നുള്ളവരാണ് മുൻപിൽ. 1185,880 പേരാണ് യുഎഇയിൽ നിന്ന് സുൽത്താനേറ്റിലേക്ക് ഒഴുകിയത്. തൊട്ടുപിന്നിൽ ഇന്ത്യക്കാരുണ്ട് 6,23,623 ഇന്ത്യൻ പൗരൻമാർ കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത്. 203,055 സഞ്ചാരികളുമായി യമനികളാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ നഗരങ്ങളിൽ ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രമോഷനൽ ക്യാമ്പയിൻ അടുത്തിടെ നടന്നിരുന്നു. വലിയ സ്വീകാര്യതയാണ് ക്യാമ്പയിന് ലഭിച്ചിരുന്നത്. ഇതിന്റെ ഫലം കൂടിയാണ് സന്ദർശകരിലെ വർധനവ്.
ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി ഒട്ടനവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ക്യാമ്പയിൻ. അതേസമയം കഴിഞ്ഞ വർഷത്തെ ഖരീഫ് സീസണിൽ ദോഫാറിന്റെ പച്ചപ്പും സൗന്ദര്യവും കാണനെത്തിയത് പത്തരലക്ഷം സന്ദർശകരാണ്. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള കാലയളിവിലാണ് ഇത്രയും സന്ദർശകർ എത്തിയത്.