ഹജ്ജിന് അനുമതി ലഭിച്ചവര്‍ വാകസിനുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം

Update: 2022-06-07 17:02 GMT
Advertising

ഈ വര്‍ഷം ഒമാനില്‍നിന്ന് ഹജ്ജിന് പോകാന്‍ അനുമതി ലഭിച്ച സ്വദേശികളും വിദേശികളടക്കമുള്ളവര്‍ ആവശ്യമായ വാകസിനുകള്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂലൈ മൂന്നുവരെ ഒമാനിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലൂടെ വാകസിന്‍ എടുക്കാവുന്നതാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒമാനില്‍ അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്സിന്‍, സീസണല്‍ ഫ്‌ലു വാക്സിന്‍ എന്നിവയാണ് എടുക്കേണ്ടത്.

ഹജ്ജിന് പോകുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും കുത്തിവെപ്പെടുത്തിരിക്കേണ്ടതാണ്. അണുബാധയുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍നിന്ന് ഈ വര്‍ഷം 200 വിദേശികള്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. അപേക്ഷ നല്‍കിയവരില്‍നിന്ന് ഓണ്‍ലൈന്‍ വഴി നറുക്കെടുപ്പിലൂടെയാണ് ഹജ്ജിന് പോകുന്നവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒമാനില്‍ ആദ്യമായാണ് നറുക്കെടുപ്പിലൂടെ ഹജ്ജിന് പോവുന്നവരെ കണ്ടെത്തുന്നത്. 23,474 അപേക്ഷകളാണ് ഓണ്‍ലൈന്‍വഴി ലഭിച്ചത്. ആകെ 6,156 അപേക്ഷകര്‍ക്കാണ് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുക. ഇതില്‍ 5,956 സീറ്റുകള്‍ സ്വദേശികള്‍ക്കും 200 സീറ്റുകള്‍ വിദേശികള്‍ക്കുമായിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News