തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം

50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് സംവിധാനം ഒരുക്കേണ്ടത്

Update: 2023-12-07 02:57 GMT

ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം.50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് അഗീകാരം നേടുകയും വേണം.

ജീവനക്കാർക്ക് സ്ഥാപനത്തിൽ തന്നെ തൊഴിൽപരമായ പരാതികൾ നൽകാൻ അവസരമൊരുക്കണമെന്ന് പരിഷ്‍കരിച്ച ഒമാൻ തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ പരാതി എത്തുന്നതിനു മുമ്പാണ് ഒത്തുതീർപ്പാവുന്നതെങ്കിൽ ഇരു വിഭാഗങ്ങളും ഒപ്പുവെച്ച റിപ്പോർട്ട് സൂക്ഷിക്കുകയും വേണം. ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തി രേഖകൾ ഉണ്ടാക്കിയ ശേഷവും പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ കേസ് അധികൃതർ കോടതിയിൽ സമർപ്പിക്കണം.

Advertising
Advertising

ഇങ്ങനെ സമർപ്പിക്കുന്നത് ഒത്തുതീർപ്പ് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിലാവുകയും വേണം. ജീവനക്കാരെ പിരിച്ചു വിടുകയാണെങ്കിൽ ഇത് സംബന്ധമായ പരാതി പരിച്ചു വിടൽ അറിയിപ്പ് ലഭിച്ച ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ നൽകിയിരിക്കണം.

ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ ഒന്നുകിൽ കമ്പനിയിലേക്ക് തിരിച്ചെടുക്കണം. അല്ലെങ്കിൽ മൂന്ന് മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ നഷ്ടപരിഹാരം നൽകണം. സേവനകാലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കുക. ജോലിയുടെ അവസാനം തൊഴിൽ കരാർ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയിരിക്കണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News