Writer - razinabdulazeez
razinab@321
ദോഹ: ദേശീയ കായിക ദിനം വർണാഭമായി ആഘോഷിച്ച് ഖത്തർ. പതിവുപോലെ പൊതുഅവധി പ്രഖ്യാപിച്ചാണ് ഖത്തർ ദേശീയ ദിനാഘോഷം വർണാഭമാക്കിയത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആഘോഷപരിപാടികൾ നടന്നു. Never Too Late എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.
ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുസൈലിൽ നടന്ന ഹാഫ് മാരത്തണിൽ ആയിരങ്ങൾ പങ്കെടുത്തു. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടായതായി സംഘാടകർ അറിയിച്ചു. ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി പുതിയ ടൂറിസ്റ്റ് കേന്ദ്രമായ റാസ് അബ്രൂക്കിൽ ആഘോഷത്തിൽ പങ്കുചേർന്നു. അമീർ വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങൾ അമീരി ദിവാൻ പങ്കുവച്ചു.
ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ എജ്യുക്കേഷൻ സിറ്റിയിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു . അമീറിന്റെ മാതാവ് ശൈഖ മോസ അടക്കമുള്ള പ്രമുഖകൾ എജ്യുക്കേഷൻ സിറ്റിയിൽ എത്തി. കാഴ്ചാ പരിമിതി ഉള്ളവർക്ക് ഒപ്പമാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി കായിക ദിനം ആഘോഷിച്ചത്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലും കോർപ്പറേറ്റ് കമ്പനികൾക്ക് കീഴിലും അവരുടെ ജീവനക്കാർക്കായി കായിക പരിപാടികൾ സംഘടിപ്പിച്ചു . വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സംഘടനകളും സജീവമായിരുന്നു.