ഖത്തറിൽ ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളുടെ ഹോൾസെയിൽ കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി വകുപ്പ് നടത്തുന്ന പരിശോധനകൾ തുടരുന്നു
6012 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മാംസവും മത്സ്യവുമാണ് ഇന്ന് പിടിച്ചെടുത്തത്
ഖത്തറിൽ ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളുടെ ഹോൾസെയിൽ കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി വകുപ്പ് നടത്തുന്ന പരിശോധനകൾ തുടരുന്നു. ആറായിരം കിലോ ഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മാംസം കൂടി പരിശോധനകളിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യോൽപ്പന്നങ്ങൾ മൊത്തവിതരണം നടത്തുന്ന സ്ഥാപനങ്ങളുടെ വെയർ ഹൌസുകളിലാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻറെ പരിശോധനകൾ കർശനമാക്കിയത്. 6012 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മാംസവും മത്സ്യവുമാണ് ഇന്ന് പിടിച്ചെടുത്തത്.പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നശിപ്പിച്ചതായും അധികൃതര് അറിയിച്ചു. ഓൾഡ് എയർപോർട്ട് ഏരിയയിലെ ഒരു ഹോട്ടലിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 140 കിലോ പഴകിയ മാംസം പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് ഹോട്ടലുകൾക്ക് മാംസം വിതരണം ചെയ്യുന്ന ഇൻഡസ്ട്രിയൽ ഏരിയയിലെ മൊത്തവിൽപ്പന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ നടത്താൻ മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. മൊത്തം 14 വെയർഹൌസുകളിലാണ് പരിശോധനകൾ നടത്തിയത്. ശരിയായ രേഖകളില്ലാതെയാണ് ഈ സ്ഥാപനങ്ങൾ മാംസവും മത്സ്യവും വിറ്റതെന്നും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു