ഗസ്സയിലെ സമാധാന ശ്രമങ്ങളിൽ ഖത്തർ അമീറിനെ പ്രശംസിച്ച് ട്രംപ്
നയതന്ത്ര തലത്തിൽ ഖത്തർ നടത്തുന്ന മധ്യസ്ഥത ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു
ഗസ്സയിലെ സമാധാന ശ്രമങ്ങളിൽ ഖത്തർ അമീറിനെ പ്രശംസിച്ച് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രശംസ. നയതന്ത്ര തലത്തിൽ ഖത്തർ നടത്തുന്ന മധ്യസ്ഥത ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നിരന്തരം ഇടപെടുന്ന അത്ഭുത വ്യക്തിത്വമാണ് ഖത്തർ അമീർ എന്നായിരുന്നു ട്രംപിന്റെ പ്രശംസ. നയതന്ത്ര മേഖലകളിൽ ഖത്തർ നടത്തുന്ന ശ്രമങ്ങളെയും ട്രംപ് അഭിനന്ദിച്ചു. പശ്ചിമേഷ്യയിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തറിന്റെ പങ്ക് നിർണായകവും തന്ത്രപരവുമാണ്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനത്തിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പു ചോദിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണത്തിലും ഖത്തറി പൗരൻ ബദർ അൽ ദോസരി കൊല്ലപ്പെട്ടതിലും ക്ഷമ ചോദിച്ച നെതന്യാഹു, ഭാവിയിൽ ആക്രമണം ആവർത്തിക്കില്ലെന്നും ഉറപ്പു നൽകിയിരുന്നു.
നെതന്യാഹുവിന്റെ ക്ഷമാപണത്തോട്, രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള ഒരു കടന്നുകയറ്റവും അംഗീകരിക്കാനാകില്ലെന്നാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനി പ്രതികരിച്ചത്. ഇസ്രായേൽ നൽകിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി