ഗതാഗത ചട്ടങ്ങൾ ലംഘിച്ചു: ഒരാഴ്ചക്കിടെ സൗദിയിൽ അറസ്റ്റിലായത് 1,349 പേർ
പെർമിറ്റ് ഇല്ലാതെ പാസഞ്ചർ സർവീസുകൾ നടത്തിയവരാണ് പിടിയിലായത്
Update: 2025-11-24 09:08 GMT
റിയാദ്: ഗതാഗത ചട്ടങ്ങൾ ലംഘിച്ചതിന് രാജ്യത്ത് 1,349 പേരെ കസ്റ്റഡിയിലെടുത്തതായി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. നവംബർ 15 നും 21 നും ഇടയിൽ പെർമിറ്റ് ഇല്ലാതെ പാസഞ്ചർ സർവീസുകൾ നടത്തിയവരാണ് പിടിയിലായത്.
ഇവരിൽ 626 പേർ സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കടത്തിക്കൊണ്ടുപോകുന്നതായി അധികൃതർ കണ്ടെത്തി. 723 പേർ അതിനുള്ള ഒരുക്കത്തിലായിരുന്നു. നിയമലംഘകർക്കെതിരെ വാഹനം കണ്ടുകെട്ടലും പിഴകളും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
ലൈസൻസില്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നത് ആവർത്തിച്ചാൽ 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ആവർത്തിച്ചുള്ള ഇത്തരം നിയമലംഘന ശ്രമങ്ങൾക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും വ്യക്തമാക്കി.