സൗദിയിൽ മരണപ്പെട്ട മലയാളി കുടുംബത്തിന്റെ മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തും

ഇവർ സഞ്ചരിച്ച വാഹനവും സൗദി പൗരന്റെ ലാൻഡ് ക്രൂയിസറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സൗദി പൗരനും മരിച്ചു

Update: 2021-12-07 17:29 GMT

സൗദിയിൽ മരണപ്പെട്ട മലയാളി കുടുംബത്തിന്റെ മൃതദേഹം നാളെ പുലർച്ചെ നെടുമ്പാശേരിയിലെത്തും. കൊച്ചിയിൽ നിന്ന് റോഡ് മാർഗം അഞ്ച് ആംബുലൻസുകളിലായി ഇവരെ സ്വന്തം നാടായ കോഴിക്കോട് ബേപ്പൂരെത്തിക്കും. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഒരു സൗദി പൗരനും അപകടത്തിൽ മരണപ്പെട്ടിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കുന്നത്. ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്‌ന, മക്കളായ 12കാരൻ ലുത്ഫി, ഏഴു വയസ്സുകാരി സഹ, അഞ്ചു വയസ്സുകാരി ലൈബ എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. സന്ദർശക വിസയിൽ എത്തിയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച വാഹനവും സൗദി പൗരന്റെ ലാൻഡ് ക്രൂയിസറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സൗദി പൗരനും മരിച്ചു.

Advertising
Advertising

വെള്ളിയാഴ്ച റിയാദിൽ നിന്നും 250 കി.മീ അകലെ ബീശ റോഡിലായിരുന്നു ദാരുണമായ അപകടം. കിഴക്കൻ പ്രവിശ്യയിൽ നിന്നും ജിസാനിലേക്ക് പുതിയ ജോലി സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടി പോവുകയായിരുന്നു ജാബിർ. ഇവരുടെ വീട്ടു സാധനങ്ങളുമായുള്ള ലോറി മുന്നിൽ പുതിയ താമസ സ്ഥലത്ത് എത്തിയിരുന്നു. ഇവരെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിയുന്നത്. വെള്ളിയാഴ്ച നടന്ന അപകടം ശനിയാഴ്ച ഉച്ചയോടെയാണ് മലയാളി സമൂഹം അറിയുന്നത്. അൽ റെയ്ൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ജാബിറിന്റെ സഹോദരൻ തിരിച്ചറിഞ്ഞിരുന്നു. റിയാദിൽ നിന്നും മക്ക റോഡിലേക്ക് തിരിയുന്ന ബീശയിലേക്കുള്ള പല ഭാഗത്തും എതിർദിശയിൽ വാഹനങ്ങൾ വരുന്ന ടൂ വേ റോഡുണ്ട്. ഈ ഭാഗത്ത് വെച്ചാണ് അപകടം. കൂട്ടിയിച്ച് തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News