സൗദിയിൽ കാറപകടം: മൂന്ന് മലയാളികൾ മരിച്ചു

ഖത്തറിൽ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ഒരു കുടുബത്തിലെ മൂന്നുപേരാണ് മരിച്ചത്

Update: 2023-03-17 08:10 GMT
Advertising

റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഖത്തറിൽ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസൽ അബ്ദുൽ സലാമിന്റെ രണ്ട് ആൺകുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചത്. സാബിറ അബ്ദുൽ ഖാദർ (55), അബിയാൻ ഫൈസൽ (6), അഹിയാൻ ഫൈസൽ (3) എന്നിവരാണ് മരിച്ചത്.

പാലക്കാട് പത്തിരിപ്പാല സ്വദേശി തോട്ടത്തിപ്പറമ്പിൽ ഫൈസൽ അബ്ദുൽ സലാമിന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഖത്തറിലെ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ അബ്ദുൽ സലാമിന്റെ മക്കളായ അബിയാൻ ഫൈസൽ (7), അഹിയാൻ ഫൈസൽ (4) എന്നിവരും ഭാര്യാ മാതാവായ സാബിറ അബ്ദുൽ ഖാദർ (55)മാണ് മരിച്ചത്. താഇഫിലേക്കെത്താൻ 73 കി.മീ ബാക്കി നിൽക്കെ അതീഫിനടുത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം. പുലർച്ച സുബഹിക്ക് നമസ്കാരത്തിനായി ഇവർ വാഹനം നിർത്തിയിരുന്നു. ഇതിന് ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.  അപകടത്തിൽ പരിക്കേറ്റ ഫൈസലിന്റെ പരിക്ക് ഗുരുതരമല്ല.

ഫൈസലിന്റെ ഭാര്യ സുമയ്യ, സുമയ്യയുടെ പിതാവ് അബ്ദുൽ ഖാദർ എന്നിവർക്കും കാര്യമായ പരിക്കുകളില്ല. താഇഫിലെ പ്രിൻസ് സുൽത്താൻ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഇവിടെയാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ മക്കയിൽ ജോലി ചെയ്തിരുന്ന ഫൈസലിന്റെ സുഹൃത്തുക്കൾ താഇഫിലെത്തിയിട്ടുണ്ട്. ഫൈസലിന്റെ ഭാര്യാ സഹോദരൻ റിയാദിൽ നിന്നും താഇഫിലേക്കെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കും. കെഎംസിസി നേതാവായ സാലിഹും സാമൂഹ്യ പ്രവർത്തകനായ പന്തളം ഷാജിയുമാണ് നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുള്ളത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News