'യമനിലെ സ്ഥിതി വഷളാക്കരുത്’; സതേൺ ട്രാൻസിഷണൽ കൗൺസിലിനോട് സൗദി പ്രതിരോധ മന്ത്രി
അൽ മഹ്റയിലും ഹളർമൗത്തിലും നടക്കുന്ന സംഘർഷം അവസാനിപ്പിക്കണം
റിയാദ്: യമനിലെ അൽ മഹ്റയിലും ഹളർമൗത്തിലും നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ സതേൺ ട്രാൻസിഷണൽ കൗൺസിലിനോട് (എസ്ടിസി) ആവശ്യപ്പെട്ട് സൗദി പ്രതിരോധമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ. ക്യാമ്പുകളിൽ നിന്ന് സേനകളെ പിൻവലിക്കാനും ക്യാമ്പുകൾ ഹോംലാൻഡ് ഷീൽഡ് ഫോഴ്സസിനും പ്രാദേശിക അതോറിറ്റിക്കും സമാധാനപരമായി കൈമാറണമെന്നും പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു.
പൊതുതാല്പര്യവും ഐക്യവും മുൻനിർത്തി സൗദി-യുഎഇ മധ്യസ്ഥ ശ്രമങ്ങളോട് പ്രതികരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. യമൻ ഭരണകൂടത്തിന്റെ എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി, 'ഡിസിസീവ് സ്റ്റോം ആന്റ് റിസ്റ്റോറിങ് ഹോപ്പ്' എന്ന ഓപ്പറേഷൻസിന്റെ ചട്ടക്കൂടിനുള്ളിൽ വലിയ ശ്രമങ്ങൾ നടത്തി. നിയമസാധുതയെ പിന്തുണയ്ക്കുന്നതിനായി സഖ്യത്തിൽ പങ്കാളികളാകാൻ സഹോദര രാജ്യങ്ങളെ കൂട്ടിച്ചേർക്കാനുള്ള നിയമാനുസൃത യമൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയോട് സൗദി പ്രതികരിച്ചുവെന്നും, തെക്കൻ ഗവർണറേറ്റുകളുടെ വിമോചനം നേടിയെടുക്കുന്നതിൽ അത് നിർണായക പങ്ക് വഹിച്ചുവെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു.
റിയാദ് കോൺഫറൻസിലൂടെ യമനിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടി സമഗ്ര രാഷ്ട്രീയ പരിഹാരത്തിനുള്ള വ്യക്തമായ പാത രൂപപ്പെടുത്തിയിരുന്നു. റിയാദ് കരാർ തെക്കൻ പ്രതിനിധികൾക്ക് അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുകയും സംവാദത്തിലൂടെ നീതിയുക്ത പരിഹാരത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക പിന്തുണ, വികസന പദ്ധതികൾ, മാനുഷിക സഹായം എന്നിവയിലൂടെ യമൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും സാമ്പത്തിക പ്രതിസന്ധികളെ നേരിടാനും സൗദി സഹായിച്ചു.