ഇസ്ലാമിക് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തും; ബി-57ന് കീഴിൽ പുതിയ പദ്ധതി
സൗദി ഉൾപ്പെടെ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്തോനേഷ്യ ആസ്ഥാനമാക്കി പ്രത്യേക ഹെഡ്ക്വാട്ടേഴ്സ്
റിയാദ്: ഇസ്ലാമിക് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനാൻ ബി-ഫിഫ്റ്റിസെവന് കീഴിൽ പുതിയ പദ്ധതി. ഇന്തോനേഷ്യ ആസ്ഥാനമാക്കി സഹകരണം ശക്തമാക്കാൻ പ്രത്യേക ഹെഡ്ക്വാട്ടേഴ്സ് സ്ഥാപിക്കും. സൗദി ഉൾപ്പെടെ രാജ്യങ്ങളുടെ പിന്തുണയോടെയാണ് നീക്കം. OIC അംഗ രാജ്യങ്ങൾക്ക് പുറമെ മുസ്ലിം ജനസംഖ്യയുള്ള മറ്റു രാജ്യങ്ങളെയും ഇസ്ലാമിക് ഫിനാൻസ് കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി ആഗോളതലത്തിൽ ബന്ധങ്ങൾ വളർത്തുന്നതാണ് B57+ കൂട്ടായ്മ. ഇതിന് കീഴിൽ ജകാർത്തയിൽ സാമ്പത്തിക ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഇതിൽ വെച്ചാണ് B57+ ഏഷ്യാ-പസഫിക് റീജിയണൽ ഹെഡ്ക്വാർട്ടേഴ്സ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം.
ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഡെവലപ്മെന്റ് (ICCD) ന്റെ കീഴിൽ ആരംഭിച്ച B57+ ബിസിനസ് ലീഡേഴ്സ് ഇനിഷ്യേറ്റീവിന്റെ പ്രധാന മുന്നേറ്റമാണിത്. ICCD പ്രസിഡന്റും സൗദി ചേംബേഴ്സ് ഫെഡറേഷൻ പ്രസിഡന്റുമായ അബ്ദുല്ല സാലിഹ് കാമൽ ഇത് വിശേഷിപ്പിച്ചത് ഇസ്ലാമിക് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രധാന ചുവടുവെപ്പായാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (OIC) അംഗ രാജ്യങ്ങൾക്കിടയിൽ വ്യാപാരവും നിക്ഷേപവും കുറവാണെന്ന് കാമൽ ചൂണ്ടിക്കാട്ടി.
2 ബില്യണിലധികം ജനസംഖ്യയും വലിയ വിഭവങ്ങളുമുണ്ടെങ്കിലും ഇവർ തമ്മിലുള്ള വ്യാപാരം മൊത്തം വ്യാപാരത്തിന്റെ 20-22 ശതമാനം മാത്രമാണ്. നിയമങ്ങൾ വ്യത്യസ്തമാകുന്നതും, സ്വകാര്യ മേഖലയുടെ പ്രാതിനിധ്യം കുറവാകുന്നതും ഇതിന് കാരണമാണ്. B57+ ഇനിഷ്യേറ്റീവ് സർക്കാരുകളും സ്വകാര്യ മേഖലയും തമ്മിൽ ശക്തമായ പങ്കാളിത്തം ഉണ്ടാക്കി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നു.