സൗദി മന്ത്രി സഭയില്‍ അഴിച്ചുപണി; പുതിയ നിയമനങ്ങളുമായി സൽമാൻ രാജാവ്
ഗവര്‍ണര്‍മാര്‍, ജഡ്ജിമാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്ഥാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്
റിയാദ്: സൗദി മന്ത്രി സഭയില്‍ അഴിച്ചുപണി. നിക്ഷേപ മന്ത്രിയെ മാറ്റി പുതിയ ആളെ മന്ത്രിയായി നിയമിച്ച് സൗദി ഭരണാധികാരി സമല്‍മാന്‍ രാജാവ്. ഗവര്‍ണര്‍മാര്‍, ജഡ്ജിമാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്ഥാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
സൗദി ഭരണാധികാരി സമല്‍മാന്‍ രാജാവാണ് പുതിയ ഉത്തരവിറക്കിയത്. നിലവിലെ നിക്ഷേപ മന്ത്രിയായ ഖാലിദ് അല്‍ ഫാലിഹിനെ മാറ്റി ഫഹദ് അൽ സെയ്ഫിനെ പുതിയ നിക്ഷേപ മന്ത്രിയായി നിയമിച്ചു. ഖാലിദ് അൽ ഫാലിഹ് സഹമന്ത്രിയായി തുടരും. ഗവര്‍ണര്‍മാര്‍, ജഡ്ജിമാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സ്ഥാന ചലനമുണ്ടായിട്ടുണ്ട്. അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ-മുജാബിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കി പകരം മന്ത്രി പദവിയിൽ റോയൽ കോടതിയിൽ ഉപദേഷ്ടാവായി നിയമിച്ചു. ഡോ. ഖാലിദ് അൽ-യൂസഫാണ് പുതിയ അറ്റോർണി ജനറൽ.
ഡോ. ഖാലിദ് അൽ-യൂസഫിന് പകരം ഷെയ്ഖ് അലി അൽ-ഒഹൈദബിനെ ഗ്രീവൻസസ് ബോർഡിന്റെ പ്രസിഡന്റായും നിയമിച്ചു. മദീന മേഖലയുടെ ഡെപ്യൂട്ടി അമീറായി തായിഫ് ഗവർണറായിരുന്ന ഫവാസ് ബിൻ സുൽത്താൻ രാജകുമാരനെയും, വടക്കൻ അതിർത്തി മേഖലയുടെ ഡെപ്യൂട്ടി അമീറായി പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുള്ളയെയും നിയമിച്ചു. ദിരിയ ഗവർണറായ പ്രിൻസ് ഫഹദ് ബിൻ സാദിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കി, പകരം പുതിയ ഗവർണറായി റാകൻ ബിൻ സൽമാൻ രാജകുമാരനെ മന്ത്രി പദവിയോടെ നിയമിച്ചു, അൽ-ബഹ മേഖലയുടെ ഡെപ്യൂട്ടി അമീറായി പ്രിൻസ് ഫഹദ് ബിൻ സാദിനെയും മന്ത്രി പദവിയോടെ നിയമിച്ചു. ടൂറിസം ഉപമന്ത്രി രാജകുമാരി ഹൈഫ ബിൻത് മുഹമ്മദിനെ സ്ഥാനത്തുനിന്ന് നീക്കി പകരം മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിൽ ഉപദേഷ്ടാവായി നിയമിച്ചു.