ഗ്രൂപ്പ് എസ്എംഎസ് സേവന രജിസ്‌ട്രേഷൻ; സമയപരിധി നീട്ടി സൗദി
ആഗസ്ത് 31ന് അവസാനിച്ച കാലാവധിയാണ് ഒരു മാസത്തേക്ക് കൂടി നീട്ടി നല്കിയത്
ദമാം: സൗദിയിൽ ഗ്രൂപ്പ് എസ്എംഎസ് സേവനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലുള്ളവരുടെ രജിസ്ട്രേഷനുള്ള സമയ പരിധി നീട്ടി. ദുരുപയോഗം തടയാനുളള നിയമം നടപ്പാക്കുന്നതിന് സെപ്തംബർ 30 വരെയാണ് സാവകാശം അനുവദിച്ചത്. ഗ്രൂപ്പ് എസ്.എം.എസ് സേവനം പ്രയോജനപ്പെടുത്തുന്ന മുഴുവൻ സ്ഥാപനങ്ങളും തങ്ങൾ കരാറുകൾ ഒപ്പുവെച്ച സേവന ദാതാക്കളുമായി ആശയവിനിമയം നടത്തി മേസേജ് ചെയ്യുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
ഗ്രൂപ്പ് എസ്.എം.എസ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങളിൽ എസ്.എം.എസുകൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സാവകാശമാണ് നീട്ടിയത്. ആഗസ്ത് 31ന് അവസാനിച്ച കാലാവധിയാണ് ഒരു മാസത്തേക്ക് കൂടി നീട്ടി നല്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനാണ് സാവകാശം അനുവദിച്ചത്.
ഗ്രൂപ്പ് എസ്.എം.എസ് സേവനം പ്രയോജനപ്പെടുത്തുന്ന മുഴുവൻ സ്ഥാപനങ്ങളും രജിസ്ട്രേഷന് പൂര്ത്തിയാക്കണം. സ്ഥാപനങ്ങൾ കരാറുകൾ ഒപ്പുവെച്ച സേവന ദാതാക്കളുമായി ആശയവിനിമയം നടത്തി എസ്.എം.എസുകൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ കമ്മീഷന് സമർപ്പിക്കണം. അല്ലാത്ത പക്ഷം ഗ്രൂപ്പ് എസ്.എം.എസ് സേവനം തടസപ്പെടും.
ഇലക്‌ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്ത സെൻഡർ നെയിം അടങ്ങിയ ഏതു എസ്.എം.എസുകളും സെപ്റ്റംബർ 30 നു ശേഷം തടയും. സർക്കാർ വകുപ്പുകളുടെയും ഗ്രൂപ്പ് എസ്.എം.എസ് സേവനം പ്രയോജനപ്പെടുത്തുന്ന മറ്റു സ്ഥാപനങ്ങളുടെയും താൽപര്യം മുൻനിർത്തിയാണ് എസ്.എം.എസുകൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സാവകാശം ദീർഘിപ്പിച്ചതെന്ന് സി.ഐ.ടി.സി പറഞ്ഞു.