സൗദിയിൽ ലേബർ ക്യാമ്പുകൾക്കും തൊഴിലാളികളുടെ താമസ ഇടങ്ങൾക്കും പുതിയ മാർഗ നിർദേശം
കിടപ്പുമുറിയിൽ ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല
ദമ്മാം: സൗദിയിൽ ലേബർ ക്യാമ്പുകൾക്കും തൊഴിലാളികളുടെ താമസ ഇടങ്ങൾക്കും മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് മുനിസിപ്പൽ ഭവന മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷയും സാമൂഹ്യ ആരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് പുതിയ നിർദേശങ്ങൾ. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരിശോധനകൾ ശക്തമാക്കും.
ആരോഗ്യ, വാണിജ്യ, മാനവ വിഭവശേഷി, സാമൂഹിക വികസനം, വ്യവസായം, ധാതു വിഭവശേഷി മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് മുനിസിപ്പൽ ഭവന മന്ത്രാലയം ചട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലേബർ ക്യാമ്പുകൾ, തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ എന്നിവ നിർമിക്കുന്നതിനും ഒരുക്കുന്നതിനും ചട്ടം പാലിക്കണം. 500 പേർക്ക് താമസിക്കാവുന്ന കെട്ടിടങ്ങളിൽ കിടപ്പുമുറികൾക്ക് നാല് ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണം ഉണ്ടായിരിക്കണം. കിടപ്പുമുറിയിൽ ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല. ഒപ്പം ഓരോ എട്ട് പേർക്കും ഒരു ബാത്ത്‌റൂമും സജ്ജീകരിക്കണം. എല്ലാ ആളുകൾക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന രീതിയിൽ ഓരോ നിലയിലും കുറഞ്ഞത് രണ്ട് അടുക്കളകൾ, ഓരോ വ്യക്തിക്കും 0.7 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണത്തോടെ വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ, വാഷിംഗ് റൂം എന്നിവയും ഒരുക്കണം.
കിടപ്പുമുറികളിൽ തണുപ്പിക്കുന്നതിനും ചൂടാക്കുന്നതിനുമുള്ള എയർ കണ്ടീഷനിംഗ് മാർഗങ്ങൾ, ആരോഗ്യകരവും സുരക്ഷിതവും ഉറപ്പാക്കുന്ന കുടിവെള്ള സംവിധാനം, ശുചിത്വം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങളും പരിപാലനവും എന്നിവയും ഉറപ്പാക്കണം. അഞ്ഞൂറിന് മുകളിൽ താമസക്കാരുള്ള കേന്ദ്രങ്ങളിൽ മുഴുസമയ സൂപ്പർവൈസിംഗ് ജീവനക്കാരൻ, എമർജൻസി ക്ലിനിക്കൽ സൗകര്യം, കായിക വിനോദ കേന്ദ്രം, ഐസോലേഷൻ റൂം സൗകര്യം എന്നിവയും ഒരുക്കണം.