Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദമ്മാം: സൗദിയില്‍ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം പാലിക്കുന്നതിന്‍റെ നിരക്ക് 94 ശതമാനത്തിലേക്ക് ഉയര്‍ന്നതായി മാനവ വിഭവശേഷി മന്ത്രാലയം. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
2025 ന്റെ ആദ്യ പാദത്തിൽ തൊഴിൽ വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുലര്‍ത്തിയ ജാഗ്രത വ്യത്യസ്ത മേഖലകളില്‍ നേട്ടത്തിന് കാരണമായി. 250,000 ത്തിലധികം സന്ദർശനങ്ങൾ ലക്ഷ്യമിട്ട് മന്ത്രാലയം തുടക്കം കുറിച്ച പരിശോധന കാമ്പയിന്‍ മൂന്ന് മാസത്തിനുള്ളിൽ 411,000 ത്തിലേക്കെത്തിക്കാന്‍ സാധിച്ചു. സന്ദർശനങ്ങളുടെ ഫലമായി 115,000 ലംഘനങ്ങൾ കണ്ടെത്തുവാനും 46,000 ത്തിലധികം മുന്നറിയിപ്പുകൾ നൽകാനും മന്ത്രാലയ അധികൃതര്‍ക്ക് കഴിഞ്ഞു. ഇതോടെ പരിശോധന ഗുണനിലവാര നിരക്ക് 93.65% ലേക്ക് ഉയര്‍ന്നു. കൂടാതെ, സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവു കുറഞ്ഞ നിരക്കായ 6.3% ലെത്തി. മന്ത്രാലയത്തിന്‍റെ ശ്രമങ്ങള്‍ പരിശോധനയിലൊതുക്കാതെ പ്രത്യേക പരിശീലന പരിപാടികളും, ഫീൽഡ് ടീമുകളെ ശാക്തീകരിക്കുന്ന ഡയലോഗുകളും സംഘടിപ്പിച്ചു. 1,330 ലധികം പുരുഷ,വനിതാ നിരീക്ഷകർക്ക് ഇത് പ്രയോജനപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.