വെടിനിർത്തിയാലും ഹോർമുസ് വരുമാന മാർഗമാക്കാൻ ഇറാൻ

ടോൾ വഴി പ്രതിവർഷം എൺപത് ബില്യൺ ഡോളർ വരെ ലാഭം ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ

Update: 2026-04-06 17:57 GMT

റിയാദ്: വെടിനിർത്തലോ യുദ്ധ വിരാമമോ പ്രഖ്യാപിച്ചാലും ഹോർമുസ് വരുമാന മാർഗമാക്കാൻ ഇറാൻ. യുദ്ധത്തിൽ നിന്നുള്ള നഷ്ടം തീർക്കാനുള്ള വഴിയായി ഇറാൻ ഹോർമുസിനെ ഉപയോഗപ്പെടുത്തിയേക്കും. ടോൾ വഴി പ്രതിവർഷം എൺപത് ബില്യൺ ഡോളർ വരെ ലാഭം ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന് തടയാനുള്ള സൈനിക നീക്കത്തിലാണ് അമേരിക്ക.

നിലവിൽ അന്താരാഷ്ട്ര ഷിപ്പിങ് റൂട്ട് കപ്പലുകൾ ഉപയോഗിക്കുന്നില്ല. പകരം ഇറാന്റെ തീരത്തോട് ചേർന്നാണ് പോകുന്നത്. ഇറാഖിൽ നിന്നോ ഖത്തറിൽ നിന്നോ കുവൈത്തിൽ നിന്നോ ഇറാനിൽ നിന്നോ കപ്പൽ പുറപ്പെട്ടാൽ ആദ്യത്തെ പോലെ പഴയ റൂട്ടിൽ പോകാൻ പറ്റില്ല. പോയാൽ ഇറാൻ തടയും. പകരം ഇറാന്റെ കൈവശമുള്ള ലാരക് ദ്വീപിന് ഇടയിലൂടെ കപ്പലെത്തും. അവിടെ ഐ.ആർ.ജി.സി പരിശോധിക്കും. നേരത്തെ ആവശ്യപ്പെട്ട ഫീസോ ചുങ്കമോ നൽകും. പിന്നീട് സുരക്ഷിതമായി പുറപ്പെടും.

Advertising
Advertising

ഹോർമുസ് നിയന്ത്രണത്തിലൂടെ ഇറാനിന് വലിയ സാമ്പത്തിക ലാഭമുണ്ട്. ഇറാൻ പാർലമെന്റ് സുരക്ഷാ കമ്മിറ്റി അംഗീകരിച്ച പദ്ധതി പ്രകാരം, ഓരോ കപ്പലിനും 2 മില്യൺ ഡോളർ വരെ ടോൾ ഫീസ് ഈടാക്കുന്നു. ഇറാനിയൻ സമ്പദ്വ്യവസ്ഥാ വിദഗ്ധരുടെ കണക്കുകൾ പ്രകാരം, ഈ ടോൾ സിസ്റ്റം വഴി വാർഷികമായി 60 മുതൽ 80 ബില്യൺ ഡോളർ വരെ വരുമാനം ലഭിക്കാം. യുദ്ധം തുടങ്ങിയതോടെ യുദ്ധ റിസ്‌ക് ഇൻഷുറൻസ് പ്രീമിയങ്ങൾ 200 മുതൽ 300 ശതമാനം വരെ ഉയർന്നു. ഒരു 120 മില്യൺ ഡോളർ മൂല്യമുള്ള ടാങ്കറിന് ഒരു യാത്രയ്ക്ക് ഇൻഷുറൻസ് ചെലവ് 6 ലക്ഷം മുതൽ 12 ലക്ഷം ഡോളർ വരെ ആകുന്നു. ഇറാൻ ഈ ഉയർന്ന ചെലവ് ഈടാക്കി ഇൻഷൂറൻസിന് സമാനമായി സുരക്ഷിത വഴിയൊരുക്കും. ഫലത്തിൽ യുദ്ധത്തിലൂടെ വന്ന നഷ്ടം ഈടാക്കുകയാണ് ഇറാൻ. ഇന്ന് വൈകുന്നേരവും ട്രംപ് ഇതിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. നാളെ മുതൽ എന്തെല്ലാം സംഭവിക്കുന്നത് പ്രവചനാതീതമാണ്. എന്തായാലും തീരുമാനമവുമായി മുന്നോട്ട് പോവുകയാണ് ഇറാൻ. യുദ്ധത്തിന് മുന്നേ തുറന്നു കിടന്ന ഹോർമൂസ് യുദ്ധം നിർത്താനുള്ള ട്രംപിന്റെ ഉപാധിയായി മാറുന്നുവെന്ന ഗതികേട്കൂടിയുണ്ട് യുഎസ് നീക്കത്തിൽ.

വീഡിയോ കാണാം :


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News