സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് നീട്ടി

ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക

Update: 2024-02-20 18:09 GMT
Advertising

ദമ്മാം: സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് നീട്ടി. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് ഇളവ് നീട്ടി നല്‍കിയത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ കൗണ്‍സിലാണ് പ്രഖ്യാപനം നടത്തിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം.

ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലെവി ഇളവ് കാലാവധി തീരാനിരിക്കെയാണ് വീണ്ടും നീട്ടി നല്‍കിയത്. മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായാണ് ആനുകൂല്യം. ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യത്തിനർഹത.

ഇത്തരം സ്ഥാപനങ്ങളിലെ നാലു ജീവനക്കാരുടെ ലെവി തുക അടക്കേണ്ടതില്ല. ഇതിനായി നിബന്ധനകളുണ്ട്. ഒന്ന്, സ്ഥാപന ഉടമയായ സൗദി പൗരനും സ്ഥാപനത്തില്‍ മുഴുസമയ ജീവനക്കാരനായി ഉണ്ടാകണം. ഇദ്ദേഹത്തിന്റെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അഥവാ ഗോസി രജിസ്‌ട്രേഷനും ഈ സ്ഥാപനത്തിന്റെ പേരിലാകണം.

മറ്റൊരു സ്ഥാപനത്തിന്റെ പേരിലും ഗോസി രജിസ്‌ട്രേഷനുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. രണ്ട്, സ്ഥാപന ഉടമയായ സൗദിക്ക് പുറമെ ജീവനക്കാരനായി മറ്റൊരു സൗദി കൂടി വേണം. ബാക്കിയുള്ളവര്‍ വിദേശികളാകുന്നതിന് കുഴപ്പമില്ല. 2020ല്‍ പ്രഖ്യാപിച്ച ഇളവാണ് ഇപ്പോള്‍ നീട്ടിയത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News