പണി പാളും!; സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും സൗദിവത്കരണം
12 തരം തൊഴിലുകളിൽ 15 ശതമാനവും സൗദി പൗരന്മാർക്ക് ലഭിക്കും
റിയാദ്: സ്വകാര്യ മേഖലയിലെ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും സൗദിവത്കരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ച് മാനവവിഭവശേഷി മന്ത്രാലയം.12 തരം തൊഴിലുകളിൽ 15 ശതമാനം സൗദിവത്കരണമാണ് ഏർപ്പെടുത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൗരന്മാർക്ക് കൂടുതൽ ഉൽപാദനക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്.
2026 നവംബർ 18 മുതൽ നിയമം പ്രാബല്യത്തിൽ വരും. സ്പോർട്സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, പേഴ്സണൽ ട്രെയിനർ, പ്രൊഫഷണൽ അത്ലറ്റിക്സ് കോച്ച് തുടങ്ങിയവ സൗദിവത്കരിക്കുന്ന തൊഴിലുകളിൽ ഉൾപ്പെടും. സ്വകാര്യ മേഖലയിലെ സ്പോർട്സ് സേവനങ്ങളുടെ ഗുണനിലവാരം ഉയരുകയും കൂടുതൽ പ്രൊഫഷണൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി ജീവനക്കാരെ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിന് ആവശ്യമായ പദ്ധതികൾ മന്ത്രാലയം നൽകും. ഇതിൽ റിക്രൂട്ട്മെന്റ്, പരിശീലനം, യോഗ്യതാ നിർണയം, തൊഴിൽ തുടർച്ച, ഹദഫ് ഫണ്ട് പരിപാടികൾ എന്നിവയിലേക്കുള്ള മുൻഗണനാ പ്രവേശനം തുടങ്ങിയവ ഉൾപ്പെടും.
തീരുമാനത്തിന്റെ വിശദാംശങ്ങളും സൗദിവത്കരണ നിരക്ക്, ലക്ഷ്യമിടുന്ന തൊഴിലുകൾ എന്നിവ വിശദീകരിക്കുന്ന ഗൈഡ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാനവവിഭവ-സാമൂഹിക വികസന മന്ത്രാലയവും കായിക മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ തീരുമാനം.