സൗദിയിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ നിയമങ്ങൾ; സുരക്ഷ ഉറപ്പാക്കും
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്ക് പുതിയ വ്യവസ്ഥകൾ നിലവിൽ വന്നു. ഫഹസ് എന്നറിയപ്പെടുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളിൽ എത്തുന്ന ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, നഗര സൗന്ദര്യവും പൊതു സുരക്ഷയും മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ മാനദണ്ഡങ്ങൾ. പുതിയ വ്യവസ്ഥകൾ പ്രകാരം, ഫഹസ് കേന്ദ്രങ്ങളുടെ സ്ഥലവിസ്തൃതി, പാർക്കിംഗ് സൗകര്യം, സുരക്ഷാ ദൂരം എന്നിവ സംബന്ധിച്ച് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും എയർ കണ്ടീഷനിംഗ്, അത്യാധുനിക അഗ്നിരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കണം.
സാങ്കേതിക മാറ്റങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഫഹസ് കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകൾ നിർബന്ധമാണ്. ഇ-പേയ്മെന്റ് സംവിധാനം, ഡിജിറ്റൽ ലൈസൻസ് ബോർഡുകൾ, മികച്ച ശുചിത്വം എന്നിവയും ഉറപ്പാക്കണം. വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധനകൾക്ക് ഈ മാറ്റങ്ങൾ സഹായകമാകും. വാഹനങ്ങളുടെ ഇനം അനുസരിച്ച് പരിശോധനാ കേന്ദ്രങ്ങളെ തരംതിരിച്ചിട്ടുണ്ട്. ലഘു വാഹനങ്ങൾ, ഹെവി വാഹനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ ഉണ്ടാകും. കൂടാതെ, മൊബൈൽ പരിശോധനാ യൂണിറ്റുകളും പ്രവർത്തനമാരംഭിക്കും. ഇത് വാഹന സേവന മേഖലയിൽ പുതിയ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.